ന്യൂഡൽഹി: കമ്പനികളിലെ ഷിഫ്റ്റുകളുടെ സമയം കൂട്ടി ആഴ്ചയിൽ പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി. പ്രതിവാര പ്രവൃത്തി സമയം 48 മണിക്കൂർ ആയി തന്നെ നിലനിർത്തി പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതനുസരിച്ച് ഒരു ദിവസം 12 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെങ്കിൽ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ മതി. ദിവസം 10 മണിക്കൂറാണ് ജോലി സമയമെങ്കിൽ പ്രവൃത്തി ദിനങ്ങളുടെ എണ്ണം 5 ദിവസമായി ചുരുങ്ങും.
എട്ട് മണിക്കൂർ ജോലി ചെയ്യുന്നവർക്ക് ആഴ്ച്ചയിൽ ആറ് ദിവസവും പ്രവൃത്തി ദിനമായിരിക്കും. കേന്ദ്ര തൊഴിൽ സെക്രട്ടറി അപൂർവ ചന്ദ്രയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-11-feb-2021/
ഇക്കാര്യത്തിൽ ജീവനക്കാർക്കും തൊഴിലുടമകൾക്കും ഉചിതമായ തീരുമാനമെടുക്കാമെന്നും തൊഴിൽ സെക്രട്ടറി പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സംസ്കാരത്തിന്റെ ഭാഗമാണ് പുതിയ വ്യവസ്ഥയെന്ന് ചന്ദ്ര പറഞ്ഞു. ഈ വ്യവസ്ഥ പുതിയ തൊഴിൽ കോഡിന്റെ ഭാഗമാണ്. പുതിയ നിയമങ്ങൾ നടപ്പിലാക്കിയാൽ, തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാർ ഈ ക്രമീകരണം അംഗീകരിക്കുകയാണെങ്കിൽ നാലോ അഞ്ചോ ദിവസത്തെ പ്രവൃത്തി ആഴ്ചയിലേക്ക് മാറുന്നതിന് സർക്കാർ അനുമതി തേടേണ്ട ആവശ്യമില്ല.
നാല് ദിവസത്തെ പ്രവൃത്തി ദിനം തെരഞ്ഞെടുക്കുകയാണെങ്കിൽ മൂന്ന് ദിവസത്തെ അവധി ഉറപ്പാക്കണമെന്നും അഞ്ച് ദിവസത്തെ ആഴ്ചയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ രണ്ട് ദിവസത്തെ അവധി ഉറപ്പാക്കണമെന്നും ചന്ദ്ര പറഞ്ഞു. പുതിയ തൊഴിൽ കോഡ് നിലവിൽ വന്നാൽ ആവശ്യം, വ്യവസായം, സ്ഥലം എന്നിവ അടിസ്ഥാനമാക്കി 8 മുതൽ 12 മണിക്കൂർ വരെ പ്രവൃത്തി സമയം തെരഞ്ഞെടുക്കാൻ തൊഴിലുടമകൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.
നാല് ദിവസത്തെ പ്രവൃത്തി ദിനം തെരഞ്ഞെടുക്കാൻ കൂടുതൽ കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതായാണ് വിവരം. കുറഞ്ഞ വാടകച്ചെലവും കൂടുതൽ ഉൽപാദനക്ഷമതയുമാണ് കമ്പനികളെ ഈ ഷിഫ്റ്റ് തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. ഐടി സേവന മേഖലകൾക്ക് ഇത് ഗുണം ചെയ്യും. ബാങ്കിംഗ്, ധനകാര്യ സേവന മേഖലയിൽ 20-30 ശതമാനം ആളുകൾക്ക് നാലോ അഞ്ചോ ദിവസത്തെ പ്രവർത്തന സമയം തെരഞ്ഞെടുക്കാൻ കഴിഞ്ഞേക്കും.