ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനം വൈകുന്നതിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി കൊളീജിയം. ആവർത്തിച്ച് ശുപാർശ ചെയ്ത പേരുകൾ പോലും അംഗീകരിക്കാതെ തടഞ്ഞുവയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കൊളീജിയം വ്യക്തമാക്കി. അഞ്ച് ജില്ലാ ജഡ്ജിമാരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്ത് പുറപ്പെടുവിച്ച പ്രമേയത്തിലാണ് കൊളീജിയത്തിന്റെ വിമര്‍ശനം.
അഡ്വക്കേറ്റ് ആർ ജോൺ സത്യന്റെ പേര് മദ്രാസ് ഹൈക്കോടതിയിലേക്ക് വീണ്ടും ശുപാർശ ചെയ്തെങ്കിലും അംഗീകരിക്കാത്തത് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത് ആശങ്കാജനകമായ നടപടിയാണ്. ശുപാർശ ചെയ്ത പേരുകൾ ദീർഘകാലത്തേക്ക് തടഞ്ഞുവയ്ക്കുന്നത് സീനിയോറിറ്റി നഷ്ടപ്പെടാൻ കാരണമാകുമെന്നും പ്രമേയത്തിൽ പറയുന്നു.