
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള പരസ്യ സംവാദത്തിൽ നിന്ന് പിന്മാറി മുഖ്യമന്ത്രി പിണറായി വിജയൻ. നേരിട്ടുള്ള സംവാദത്തിനല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വിശദീകരിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വീണ്ടും വെല്ലുവിളിയുമായി വിഡി സതീശന് രംഗത്തെത്തി. സംവാദത്തിന്റെ സമയവും സ്ഥലവും ഇതുവരെ തീരുമാനിച്ചില്ലെന്നും മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്നും വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. സംവാദമാകാമെന്ന് പറഞ്ഞിട്ട് 24 മണിക്കൂര്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രിയെ സതീശൻ ഓര്‍മിപ്പിച്ചു.
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടേറ്റിയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള സംവാദവുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമായത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സംവാദത്തിന് ആദ്യം വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇതിനുപിന്നാലെ എൽഡിഎഫ് റിപ്പോർട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാൽ ഇതിൽ സംവാദമാകാം എന്നുപറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിക്കുകയായിരുന്നു.സർക്കാരിന്റെ എ പ്ലസ് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ട് ഇതിൽ സംവാദമാകാമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയർത്തിയിരുന്നത്.
സംവാദത്തിന് തയ്യാറെന്ന് ഇന്നലെ രാവിലെ വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം എന്നും പ്രതിപക്ഷ നേതാവ് മറുപടി നൽകിയിരുന്നു. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തുമെന്നും ബാക്കി ജനം തീരുമാനിക്കട്ടെയെന്നുമായിരുന്നു ഇന്നലെ സതീശൻ വ്യക്തമാക്കിയത്. ഈ സംവാദ വെല്ലുവിളികള്‍ക്ക് പിന്നാലെയാണിപ്പോള്‍ നേരിട്ടല്ല സംവാദത്തിന് ക്ഷണിച്ചതെന്നും ഫേസ്ബുക്ക് വഴിയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്ന് ഉണ്ടാകുന്നത്.


