
കല്പറ്റ: വയനാട് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിൽ സുപ്രീം കോടതി ഇടപെട്ടില്ല. തുരങ്കപാത പ്രധാനപ്പെട്ടതെന്നും സംസ്ഥാനത്തിന്റെ ജീവരേഖയാണ് പദ്ധതിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി എല്ലാ കാര്യങ്ങളും വിശദമായി പരിഗണിച്ചെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിബന്ധനകൾ പാലിച്ചില്ലെന്ന് വ്യക്തമായാൽ എൻജിറ്റിയെ സമീപിക്കാം. പദ്ധതിയുമായി മുന്നോട്ട് പോകാം. കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും എല്ലാം കാര്യങ്ങളും പരിശോധിക്കുന്നവരല്ലേ എന്നും സുപ്രീം കോടതി ചോദിച്ചു. വിദഗ്ധധരല്ലേ എല്ലാ കാര്യങ്ങളും പരിശോധിച്ച് അഭിപ്രായം നൽകുന്നത്? സാധാരണക്കാരൻ അല്ല ഇതിൽ അഭിപ്രായം പറയേണ്ടേത്. ഒരു പദ്ധതിയെ കുറിച്ച് എല്ലാ വശങ്ങളും പരിശോധിച്ചാണ് സമിതി നിർദ്ദേശം നൽകുന്നത്. കമ്മറ്റി റിപ്പോർട്ടിനെ അവിശ്വസിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.


