റിപ്പോർട്ട്: വി. അബ്ദുൽ മജീദ്
തിരുവനന്തപുരം: സമരതീക്ഷ്ണമായ ഗതകാല കേരളത്തിൻ്റെ അടയാളമായ ജീവിതത്തിന് അന്ത്യമായി. സി.പി.എം. സ്ഥാപക നേതാക്കളിലൊരാളും മുൻ കേരള മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു.
ഇന്ന് വൈകീട്ടായിരുന്നു അന്ത്യം.

ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വി.എസിനെ ഹൃദയാഘാതമുണ്ടായി നില ഗുരുതരമായതിനെ തുടർന്ന് ജൂൺ 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2006 മുതൽ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷനായി.

1923 ഒക്ടോബർ 20ന് പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റയും അക്കമ്മയുടെയും മകനായി ജനിച്ച വി.എസ്. 1940 മുതൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികനാണ്. സി.പി.ഐ. ആലപ്പുഴ ഡിവിഷൻ സെക്രട്ടറി, ജില്ലാ സെക്രട്ടറി, ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

1964ൽ പാർട്ടി പിളർന്നപ്പോൾ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗമായി. 1985 മുതൽ 2009 വരെ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്നു തവണ സംസ്ഥാന സെക്രട്ടറിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായി. 1965ൽ സ്വന്തം തട്ടകമായ അമ്പലപ്പുഴയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം. കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറിപ്പിനോട് 2,327 വോട്ടിനു തോറ്റ വി.എസ്. 1967ൽ ഇവിടെ കോൺഗ്രസിലെ എം. അച്യുതനെ 9,515 വോട്ടിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1970ലും വിജയം ആവർത്തിച്ചു. ആർ.എസ്.പി. സ്ഥാനാർത്ഥി കെ.കെ. കുമാരപിള്ളയെ 2,768 വോട്ടിനായിരുന്നു തോൽപിച്ചത്.

1977ൽ കെ.കെ. കുമാരപിള്ളയോട് 5,585 വോട്ടിന് തോറ്റു. പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 1991ൽ മാരാരിക്കുളത്ത് മത്സരിച്ചു ജയിച്ച വി.എസ്. 1996ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി.ജെ. ഫ്രാൻസിസിനോടു തോറ്റു. വി.എസിന്റെ ഈ പരാജയം സി.പി.എമ്മിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. 2001 മുതൽ 2021 വരെ മലമ്പുഴ എം.എൽ.എയായി.
ഭാര്യ: വസുമതി (ആലപ്പുഴ മെഡിക്കൽ കോളജിലെ റിട്ടയേഡ് ഹെഡ് നഴ്സ്), മക്കൾ: ഡോ. വി.വി. ആശ, ഡോ. വി.എ. അരുൺകുമാർ.
