കൊച്ചി: സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തെന്ന് ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഗവര്‍ണറെ പ്രതിപക്ഷം വിമര്‍ശിക്കും. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. ഇന്ത്യന്‍ പ്രസിഡന്റിന് ഡി ലിറ്റ് നല്‍കുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ വി.സിയെ വഴിവിട്ട് വിളിച്ചു വരുത്തി ഡി ലിറ്റ് നല്‍കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്. ഡി. ലിറ്റ് നല്‍കണമെന്ന് വി.സിയുടെ ചെവിയിലല്ല ഗവര്‍ണര്‍ പറയേണ്ടത്. അതിന് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണമായിരുന്നു. ഗവര്‍ണര്‍ ചാന്‍സലര്‍ പദവിയില്‍ ഇരുന്ന് നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കില്‍ നിയമപരമായ വഴി തേടേണ്ടിവരും.
പൊലീസ് അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒറ്റപ്പെട്ട സംഭവമെന്നാണെന്ന് സര്‍ക്കാര്‍ പറയുന്നത്. പൊലീസിനെതിരെ വ്യാപകമായി ഗുരുതര ആക്ഷേപങ്ങളാണ് ഉയരുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെയും സി.ഐമാര്‍ ഏരിയാ സെക്രട്ടറിമാരുടെയും നിയന്ത്രണത്തിലാണ്. സേന എന്ന നിലയില്‍ പൊലീസിനു വേണ്ട ലൈന്‍ ഓഫ് കണ്ട്രോള് നഷ്ടമായി. പഴയകാല സെല്‍ ഭരണത്തിന്റെ പുതിയ രൂപമാണിത്. എന്തു കൊള്ളരുതായ്മ കാട്ടിയാലും മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിക്കുകയാണ്. സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. സ്റ്റേഷനിലെത്തിയാല്‍ അവരെ പൊലീസുകാര്‍ അപമാനിക്കും. ആലുവയില്‍ ഉണ്ടായതു പോലുള്ള സംഭവങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. പൊലീസിന്റെ ആത്മവീര്യം തകര്‍ത്തതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും സി.പി.എമ്മിനുമാണ്.
