
തൃശ്ശൂര്‍: വാഴച്ചാലില്‍ കാട്ടാന ആക്രമണത്തിന് പിന്നാലെ മരിച്ചനിലയില്‍ കണ്ടെത്തിയ അംബിക(30)യുടേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പുഴയില്‍ മുങ്ങിയാണ് അംബികയുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ അംബിക പുഴയില്‍ വീണതാകാമെന്നാണ് നിഗമനം. ചാലക്കുടി പുഴയില്‍നിന്നാണ് ചൊവ്വാഴ്ച രാവിലെ അംബികയുടെ മൃതദേഹം കണ്ടെത്തിയത്.
അംബികയ്ക്കൊപ്പം വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സതീഷ്(34) കൊല്ലപ്പെട്ട ആനയുടെ ചവിട്ടേറ്റാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു. ആനയുടെ ചവിട്ടേറ്റ് സതീഷിന്റെ ശ്വാസകോശത്തില്‍ വാരിയെല്ലുകള്‍ തുളച്ചുകയറിയെന്നും ആന്തരിക രക്തസ്രാവമുണ്ടായെന്നുമാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകള്‍.
വാഴച്ചാല്‍ ഉന്നതിയിലെ സതീഷ്(34), അംബിക(30) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതിരപ്പള്ളിക്കും വാഴച്ചാലിനും ഇടയിലുള്ള വഞ്ചിക്കടവിലായിരുന്നു സംഭവം. കഴിഞ്ഞദിവസം വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ നാലംഗസംഘത്തില്‍പ്പെട്ടവരായിരുന്നു ഇരുവരും.
കാട്ടിനുള്ളില്‍ തയ്യാറാക്കിയ താത്കാലിക ഷെഡ്ഡിലാണ് ഇവര്‍ വിശ്രമിച്ചിരുന്നത്. ഇതിനിടെ കാട്ടാന ഓടിയടുത്തപ്പോള്‍ നാലുപേരും ചിതറിയോടിയെന്നും സതീഷും അംബികയും കാട്ടാനയുടെ മുന്നില്‍പ്പെട്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് വനത്തിലെ പാറയില്‍ കിടക്കുന്നനിലയില്‍ സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. അംബികയുടെ മൃതദേഹം ചാലക്കുടി പുഴയില്‍നിന്നും കണ്ടെത്തി.
അംബികയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ടോടെ വീട്ടിലെത്തിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപ അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആദ്യഗഡുവായ അഞ്ചുലക്ഷം രൂപ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ കുടുംബത്തിന് കൈമാറും.
ഞായറാഴ്ച കാട്ടാന ആക്രമണത്തില്‍ അതിരപ്പിള്ളിയില്‍ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അതിരപ്പിള്ളിക്ക് സമീപം വാഴച്ചാലിലും രണ്ടുപേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ ജീവന് നഷ്ടമായത്. സംഭവത്തെത്തുടര്‍ന്ന് അതിരപ്പിള്ളിയില്‍ ബുധനാഴ്ച ജനകീയ ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്.
