തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ സംഘടിപ്പിച്ച എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങള്‍ക്ക് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ നേതൃത്വം നൽകി. ജീവിത ശൈലി രോഗങ്ങൾക്ക് ഒരു പ്രതിവിധിയായി യോഗ മാറിയെന്ന് വി.മുരളീധരന് പറഞ്ഞു. ആയുഷ് മന്ത്രാലയത്തിന് കീഴിൽ ലളിതമാക്കിയ യോഗാഭ്യാസം ഏവർക്കും സ്വീകാര്യ പ്രദമാണ്.

യോഗയിലൂടെ മാനവികതയിലേക്കും മാനസികാരോഗ്യത്തിലേക്കും അടുക്കാൻ എല്ലാവർക്കും ആകണമെന്നും യോഗ ജീവിതചര്യയുടെ ഭാഗമാക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. രാജ്യത്ത് യോഗദിനാചരണത്തിന് കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത 75 പ്രത്യേക വേദികളില്‍ ഒന്നായിരുന്നു കിഴക്കെനട. പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി പങ്കെടുത്ത മൈസുരുവിലെ യോഗ ദിന പരിപാടിയുടെ തല്‍സമയ സംപ്രേഷണവും തിരുവനന്തപുരത്തെ വേദിയില്‍ ഉണ്ടായിരുന്നു.

കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൻ്റെ നേതൃത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നെഹ്രു യുവ കേന്ദ്ര , പതജ്ഞലി യോഗ കേന്ദ്ര , കലാം സ്മൃതി ഇന്റർനാഷണൽ , ഐസിസിആർ ന് കീഴിലുള്ള വിദേശ വിദ്യാർത്ഥികൾ, തപാൽ വകുപ്പ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, ബി എസ് എഫ് , സി ആർ പി എഫ് എന്നിവയിൽ നിന്നുള്ളവർ പങ്കെടുത്തു.