ഡൽഹി : ജനങ്ങളെ ചവിട്ടി വീഴ്ത്തുന്നതാണോ പിണറായി വിജയൻ പറഞ്ഞ വികസനത്തിൻ്റെ സ്വാദ് എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന് ആർജവമുണ്ടെങ്കിൽ കെ റെയിലിനെ കുറിച്ച് ജനങ്ങളോട് നേരിട്ട് സംവദിക്കുയാണ് വേണ്ടതെന്നും അല്ലാതെ അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളുടെ മേൽ കുതിര കയറാൻ പോലീസിനെ കയറൂരി വിടുകയല്ല ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് സിൽവർ ലൈൻ കടന്നുപോകുന്ന വഴികളിലൂടെ താൻ യാത്ര നടത്തുകയും ജനങ്ങളെ കാണുകയും അവർ അനുഭവിക്കുന്ന വിഷമങ്ങളും അവരുടെ കണ്ണീരും നേരിട്ട് കാണുകയും ചെയ്തതാണ്. അധികാരസ്ഥാനത്ത് ഇരിക്കുന്നവർ നൽകുന്ന നിർദ്ദേശത്തിന് അടിസ്ഥാനത്തിലാണ് ജനങ്ങളുടെ മുകളിൽ കുതിരകയറാനും ജനങ്ങളെ ചവിട്ടി വീഴ്ത്താനും പോലീസ് മുതിരുന്നെതെങ്കിൽ ജനാധിപത്യത്തിൽ ജനങ്ങളാണ് പരമമായ ഭരണാധികാരികൾ എന്ന് പോലീസുകാർ മനസ്സിലാക്കണം എന്നദ്ദേഹം പറഞ്ഞു.

ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതികൾ നടപ്പിലാക്കുക എന്നുള്ളതാണ് ജനാധിപത്യം. നമ്മുടെ രാജ്യം സ്വകാര്യ സ്വത്തവകാശം ഉള്ള രാജ്യമാണ് അങ്ങനെ ഒരു രാജ്യത്ത് വികസനത്തിന്റെ പേരിൽ ജനങ്ങളെ അടിച്ചമർത്താനാണ്
പിണറായി വിജയൻ ശ്രമിക്കുന്നതെങ്കിൽ കയ്യും കെട്ടി നോക്കി നിൽക്കില്ല. ഭാരതീയ ജനതാ പാർട്ടി ഇക്കാര്യത്തിൽ ജനങ്ങളോടൊപ്പം നിൽക്കും. ജനങ്ങളുടെയും ഒരുതരി മണ്ണുപോലും അവരുടെ അനുവാദമില്ലാതെ ഏറ്റെടുക്കാം എന്ന് സംസ്ഥാന സർക്കാർ വ്യാമോഹിക്കേണ്ടന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.
