തിരുവനന്തപുരം: നിരണത്ത് ആത്മഹത്യ ചെയ്ത കർഷകന് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും പ്രധാൻമന്ത്രി ഫസൽ ബിമ യോജനയുടെയും ഗുണഫലം എന്തുകൊണ്ട് ലഭ്യമായില്ലന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാന വിഹിതം നൽകുന്നതിനുള്ള കാലതാമസം ആണ് കേരളത്തിൽ വിള ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിന് തടസ്സമെന്ന് മാധ്യമങ്ങളടക്കം നിരന്തരമായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും സംസ്ഥാന സർക്കാർ അലംഭാവം തുടർന്നെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിലെ കണക്കുകൾ പരിശോധിച്ചാൽ നാമമാത്രമായ കർഷകരെയാണ്
കേന്ദ്ര സർക്കാരിൻറെ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടനാട് ഉൾപ്പെടെ
പലസ്ഥലങ്ങളിലും കൃഷി ഓഫീസർമാരെ സമയത്തിന് നിയമിക്കാൻ നടപടിയെടുത്തിട്ടില്ല എന്നുള്ള ആരോപണവും ഉയർന്നിട്ടുണ്ട്. വന്യജീവികളുടെ ആക്രമണം തടയാനുള്ള കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് സർക്കാർ നിരന്തരമായി പാഴാക്കുന്നു എന്ന ആരോപണത്തെ കുറിച്ച് സംസ്ഥാന സർക്കാരും കൃഷിമന്ത്രിയും മറുപടി പറയണം എന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി കർഷകരുടെ പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്നത് തങ്ങളുടെ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന ആളുകൾ ആണ് കേരളത്തിൽ ഭരിക്കുന്നത്. കുട്ടനാട്ടിലേക്ക് ഇടതുമുന്നണി നേതാക്കൾ പോകാത്തത് എന്തെന്നും മുരളീധരൻ ആരാഞ്ഞു. ഇടതുമുന്നണിയുടെ കപട കർഷക സ്നേഹം ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
