മനാമ: ബഹ്റൈനിൽ അനധികൃത ടാക്സി സർവിസ് നടത്തിയതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 648 പേരെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിൽനിന്ന് ലൈസൻസ് നേടാതെയാണ് ഇവർ ടാക്സി സർവിസ് നടത്തിയത്. ടാക്സിയായി ഓടാൻ അനുമതിയില്ലാത്ത വാഹനങ്ങളും ഇവർ ഉപയോഗിച്ചിരുന്നു. മുൻകൂർ അനുമതിയില്ലാതെ അനധികൃത പൊതുഗതാഗത സേവനങ്ങൾ നൽകുന്ന വ്യക്തികൾക്ക് ആറ് മാസം വരെ തടവോ അല്ലെങ്കിൽ 1000 ദിനാർ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
യാത്രക്കാരുടെയും മറ്റ് ഡ്രൈവർമാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായിട്ടാണ് ഇത്തരം നിയമലംഘനങ്ങൾക്കെതിരായ നടപടി കൈക്കൊള്ളുന്നത്. രാജ്യത്തെ എല്ലാ ഡ്രൈവർമാരും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെയും ഏകോപനത്തോടെയും എല്ലാ ഗവർണറേറ്റുകളിലും നിയമം നടപ്പാക്കുന്നത് തുടരുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.