
മനാമ: കേരളത്തിന്റെ ഉള്ളടക്കം യു.ഡി.എഫ്. ആണ് എന്ന് വോട്ടർമാർ വ്യക്തമായി വിധി എഴുതിയ തിരഞ്ഞെടുപ്പ് ഫലം ആണ് ഇന്നത്തേത് എന്ന് കെഎംസിസി ബഹ്റൈൻ പ്രതികരിച്ചു. ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകൾക്ക് പുറമെ മുനിസിപ്പൽ കോര്പറേശനുകളിലും ശക്തമായ ആധിപത്യത്തോടെയാണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ യു. ഡി. എഫ് വിജയം കരസ്ഥമാക്കിയത്. മതേതര മൂല്യങ്ങളിൽ ഉറച്ചു നിന്നുകൊണ്ടുള്ള കോൺഗ്രെസ്സിന്റെയും മുസ്ലിം ലീഗിന്റെയും നിലപാടുകൾക്ക് ജനാധിപത്യവിശ്വാസികളായ മലയാളികൾ നൽകിയ അംഗീകാരം ആണ് ഈ തിളക്കമുള്ള വിജയത്തിന് നിദാനം എന്ന് കെഎംസിസി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് എ. പി. ഫൈസലും ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങരയും പറഞ്ഞു.
പിണറായി വിജയന്റെയും സി. പി. എം. ന്റെയും വർഗീയ വാദികളെ താലോലിച്ചു കൊണ്ടുള്ള വിഭജന രാഷ്ട്രീയത്തിന് കേരള ജനത നൽകിയ കൃത്യതയാർന്ന താക്കീത് ആണ് തിരഞ്ഞെടുപ്പ് ഫലം എന്ന് കെഎംസിസി വിലയിരുത്തി. പ്രവാസികളെ അടക്കം വഞ്ചിച്ചു കൊണ്ടുള്ള ഏൽ. ഡി. എഫ്. ഭരണത്തിന് അറുതി വരുത്താനുള്ള ജനവിധിയാണിത്.
സിപിഎം വിതച്ചത് ബി. ജെ. പി കൊയ്യുന്ന ദൗർഭാഗ്യ കാഴ്ച്ചക്ക് പിണറായി മറുപടി പറയണം.
ബിജെപി ക്കു പാലം ഒരുക്കിയവർ കേരളത്തിന്റെ മതേതരത്തെയാണ് കൊഞ്ഞനം കുത്തിയത്. അനുഭവങ്ങളിൽ നിന്നു പാഠം പഠിക്കാൻ സിപിഎം തയ്യാറായാൽ നന്ന്.
കേരളത്തിലെ ത്രിതല തദ്ദേശ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ റെക്കോർഡ് വിജയം യു. ഡി. എഫിനു സമ്മാനിച്ച മുഴുവൻ വോട്ടർമാരെയും അഭിനന്ദിക്കുന്നതായി കെഎംസിസി ഭാരവാഹികൾ അറിയിച്ചു.
കെഎംസിസി ബഹ്റൈൻറെ പ്രതിനിധികളായി മത്സരിച്ച മൂന്ന് സ്ഥാനാർഥി കളും മിന്നുന്ന ജയം നേടിയതായി കെഎംസിസി നേതാക്കൾ പറഞ്ഞു. കെഎംസിസി മുൻ സ്റ്റേറ്റ് സെക്രട്ടറി അലി കൊയിലാണ്ടി, മുൻ മലപ്പുറം ജില്ല സെക്രട്ടറി സലാം മമ്പാട്ടു മൂല, ജിദ്അലി ഏരിയ മുൻ സെക്രട്ടറി ശിഹാബ് നിലമ്പൂർ എന്നിവരാണ് വിജയിച്ചവർ.
ഇന്ന് രാത്രി 8 മണിക്ക് മനാമ കെഎംസിസി ആസ്ഥാനത്തു നടക്കുന്ന വിജയാരവം പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കെഎംസിസി നേതാക്കൾ അറിയിച്ചു.


