ബെംഗളൂരു: കര്‍ണാടക ഹലേബീഡു താലൂക്കിലെ ഗോണി സോമനഹള്ളി ഗ്രാമത്തില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെ തക്കാളിയാണ് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. കർഷകനായ സോമശേഖറിന്റെ കൃഷിയിടത്തില്‍ ഉണ്ടായ തക്കാളികളാണ് മോഷണം പോയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി തക്കാളി കൃഷി ചെയ്യുകയാണ് സോമശേഖര്‍. ചൊവ്വാഴ്ച രാത്രി ഇയാളുടെ ഫാമിൽ കയറിയ മോഷ്ടാക്കൾ 60 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 50 കിലോ തക്കാളി മോഷ്ടിക്കുകയായിരുന്നു. ആകെ 1.5 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
ബുധനാഴ്ച രാവിലെ സോമശേഖറിന്റെ മകൻ ധരണി ഫാമിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.“ഞങ്ങൾക്ക് രണ്ടേക്കർ കൃഷിഭൂമി മാത്രമേയുള്ളൂ. കനത്ത മഴയും കാലാവസ്ഥയും രോഗവും കാരണം കഴിഞ്ഞ മൂന്ന് വർഷമായി ഒരു വിളയും വിളവെടുക്കാൻ കഴിഞ്ഞില്ല,” സോമശേഖരന്റെ ഭാര്യ പാർവതമ്മ പറഞ്ഞു.“ഇത്തവണ, രണ്ടേക്കർ സ്ഥലത്ത് ഞങ്ങൾ തക്കാളി കൃഷി ചെയ്തു, എന്നാൽ ഇപ്പോൾ വിളവിന്റെ പകുതി മോഷ്ടിക്കപ്പെട്ടു. കൂടാതെ, തക്കാളി ചെടികൾക്ക് കേടുപാടുകൾ സംഭവിച്ചു ”അവർ കൂട്ടിച്ചേർത്തു.