തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണ കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിപിൻ, ഗ്രേഡി എസ് ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സി ഐ ക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. പ്രതികളെ കസ്റ്റഡിലെടുത്തപ്പോൾ നടപക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് സിറ്റി പൊലീസ് കമ്മീഷണർ സപ്ർജൻ കുമാറിന്റെ നടപടി. കസ്റ്റഡിയിലെടുത്ത സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കസ്റ്റഡിയിൽ മർദനമേറ്റതിനെ തുടർന്നാണ് മരണൺ സംഭവിച്ചതെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ സുരേഷിന്റെ മരണ കാരണം ഹ്യദയാഘാതമൂലമെന്ന് കണ്ടെത്തിയിരുന്നു.
തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് തിരുവല്ലം പൊലീസ് പ്രതി സുരേഷിനെയും മറ്റ് നാല് പേരെയും തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത് കസ്റ്റഡിയിലെടുത്തത്. സുരേഷ് അടക്കമുള്ളവർ സദാചാര പൊലീസ് ചമഞ്ഞ് മർദ്ദിച്ചുവെന്നാണ് ദമ്പതികളുടെ പരാതി. ജഡ്ജികുന്നില്‍ നിന്നും ചിത്രങ്ങളെടുക്കാൻ പോയപ്പോള്‍ വഴി കാണിച്ചു തന്ന ശേഷം സുരേഷ് അടക്കമുള്ള സംഘം പിന്തുടർന്നെത്തി. തന്നെയും ഭാര്യയെും മർദ്ദിച്ചു. സ്ഥലം സന്ദര്‍ശിക്കാനെത്തിയ തന്നെയും ഭാര്യയെയും സുഹ്യത്തിനെയും മദ്യപ സംഘം ബന്ദിയാക്കി. മുക്കാല്‍ മണിക്കൂറോളം മര്‍ദ്ദനമുണ്ടായി. സ്ത്രീകളെയും ഉപദ്രവിച്ചു. ഫോണ്‍ വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ദമ്പതികള്‍ വിശദീകരിക്കുന്നു.
നെഞ്ചുവേദനയെ തുടർന്നാണ് കസ്റ്റഡിയിലെടുത്ത സുരേഷിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സുരേഷ് മരിച്ചത്. പൊലീസ് മർദനമാണ് മരണ കാരണമെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയിരുന്നു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സുരേഷിനൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നാലു പേരും ഇപ്പോഴും ജയിലാണ്. ഈ പ്രതികളുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളിയിരുന്നു.
