
കണ്ണൂർ: ധനാപഹരണം നേരത്തെ തന്നെ പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നുവെന്ന് വി കുഞ്ഞിക്കൃഷ്ണൻ. ഒരു കോടി രൂപയ്ക്കടുത്ത് വെട്ടിപ്പ് നടത്തിയെന്നും കുഞ്ഞിക്കൃഷ്ണൻ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ധനരാജ് ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ മാറ്റി. ഇതിൽ 25 ലക്ഷം മാത്രമാണ് തിരിച്ചുവന്നത്. 15 ലക്ഷം ഏരിയ കമ്മിറ്റിയിലേക്ക് പോയി എന്നും കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. ഇത് ഏരിയ കമ്മിറ്റിയുടെ കണക്കിൽ ഇല്ല.
ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് സ്വകാര്യ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ മാറ്റിയതിന്റെ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. 40 ലക്ഷം രൂപയാണ് സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറിമാരായിരുന്ന ടി.ഐ മധുസൂദനന്റെയും കെ പി മധുവിന്റെയും പേരിലേക്ക് മാറ്റിയത്. ധനാപഹരണത്തിന്റ കൂടുതൽ തെളിവുകൾ ഇനിയും പുറത്തുവിടുമെന്നാണ് വി കുഞ്ഞികൃഷ്ണൻ പറയുന്നത്.
2016 മുതലുള്ള ധനരാജ് കുടുംബ സഹായ നിധിയിലെ പണമിടപാട് രേഖകളാണ് പുറത്തുവന്നത്. ആ വർഷം നവംബർ 13 ന് 63 ലക്ഷത്തിലധികം തുക ഉണ്ടായിരുന്ന സഹായ നിധിയിൽ നിന്ന് 40 ലക്ഷം രൂപ സ്ഥിര നിക്ഷേപമാക്കി മാറ്റി. പയ്യന്നൂർ സഹകരണ ബാങ്കിലും റെയിൽവേ ഗേറ്റ് ബ്രാഞ്ചിലുമായി പണം നിക്ഷേപിച്ചത് ടി ഐ മധുസൂദനന്റെയും കെ പി മധുവിന്റെയും പേരിൽ. മൂന്ന് വർഷമാണ് 40 ലക്ഷം രൂപ സ്ഥിര നിക്ഷേപം ഇട്ടത്. പാർട്ടിയിൽ ഇത് ചർച്ചയായതോടെ 25 ലക്ഷം രൂപ സഹായനിധിയിലേക്ക് തിരിച്ചു നൽകി. 15 ലക്ഷം ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിലേക്കും. പലിശ സ്വന്തമായി കൈപ്പറ്റി.
അതേസമയം നോട്ടുനിരോധനം മൂലമുണ്ടായ പണം ഇടപാട് പ്രതിസന്ധി മറികടക്കാൻ ആണ് അക്കാലത്ത് പല അക്കൗണ്ടുകൾ ഉപയോഗിച്ചതെന്നാണ് സിപിഎം ഏരിയ കമ്മിറ്റിയുടെ വിശദീകരണം. നോട്ട് നിരോധനം പ്രതിസന്ധി ഉണ്ടാക്കിയ കാലത്തല്ല പണമിടപാട് എന്ന് വി കുഞ്ഞി കൃഷ്ണനും തിരിച്ചടിക്കുന്നു. തുടർച്ചയായി രണ്ടുദിവസം, രക്തസാക്ഷി ഫണ്ട് തട്ടിപ്പിലെ രേഖകൾ പുറത്തുവിട്ട് സിപിഎമ്മിനെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തീർത്തും പ്രതിരോധത്തിൽ ആക്കുകയാണ് വി കുഞ്ഞികൃഷ്ണൻ.


