പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം പുതിയ തലത്തിലേക്ക്. എൽഎൽപി വഴി സ്വീകരിച്ച നിക്ഷേപ തുക പ്രതികള്‍ വകമാറ്റിയത് വായ്പയുടെ പേരിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പണം നിയമപരമായാണ് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുള്ളത്.വായ്പ എടുത്തിരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ച് കഴിഞ്ഞു. ഉടമകള്‍ക്കെതിരെ നിക്ഷേപ സംരക്ഷണ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പണം വായ്പയാക്കി മാറ്റിയതിനെ കുറിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഉടമകളുമായി അടുത്ത ബന്ധമുള്ള തൃശൂർ സ്വദേശിയാണ് പോപുലർ ഫിനാൻസിന് ഇത് സംബന്ധിച്ച ഉപദേശം നൽകിയതെന്നാണ് വിവരം. അതേസമയം, വകയാറിലെ പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്തെത്തി ജീവനക്കാരെ ജില്ലാ പോലീസ് മേധാവി കെജി സൈമൺ ചോദ്യം ചെയ്തിരുന്നു.


