
തിരുവനന്തപുരം : കെ-റെയിൽ വിട്ട് സർക്കാർ പ്രഖ്യാപിച്ച ആർആർടി ലൈനിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടിയാണ് ബജറ്റ് വിഹിതം. കെ-റെയിൽ എന്ന പേരിൽ പിടിവാശിയില്ലെന്നും കേന്ദ്രം അനുമതി നൽകിയാൽ സംസ്ഥാനം എല്ലാ സഹകരണവും ഉറപ്പാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
കെ-റെയിൽ തന്നെ വേണമെന്ന പിടിവാശി വിട്ടു. പക്ഷെ തെക്ക്-വടക്ക് ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാത വേണം. ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ച ആർആർടിയിലാണ് ഇനിയുള്ള എല്ലാ പ്രതീക്ഷകളും. കൊച്ചി മെട്രോയെയും ഇനി വരാനുള്ള തിരുവനന്തപുരം-കോഴിക്കോട് മെട്രോകളെയും യോജിപ്പിച്ചാണ് ആർആർടി എസ്.പൂർണ്ണരൂപത്തിലാകാൻ 12 വർഷം എടുക്കുമെന്ന് സർക്കാർ തന്നെ സമ്മതിക്കുന്ന പദ്ധതി വികസന അജണ്ടയിൽ പിന്നോട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഇടത് സർക്കാർ നൽകുന്ന സന്ദേശമാണ്.
കെ- റെയിലിന് ഉടക്ക് റെയിൽവെ മന്ത്രാലയമാണെങ്കിൽ ആർആർടിഎസിനോട് കേന്ദ്ര നഗരകാര്യവകുപ്പിന് അനുകൂല നിലപാടുള്ളതിൽ സംസ്ഥാനത്തിന് പ്രതീക്ഷയുണ്ട്. പക്ഷെ കെ-റെയിലിനുള്ള ഇ ശ്രീധരൻറെ ബദലിനോടുള്ള കേന്ദ്ര നിലപാട് നിർണ്ണായകമാകും. കേന്ദ്ര സർക്കാറിൽ നല്ല സ്വാധീനമുള്ള മെട്രോ മാൻ ബദലിന് ഈയാഴ്ച അംഗീകാരം കിട്ടുമെന്നാണ് കരുതുന്നത്. കേന്ദ്ര പദ്ധതിയായി വരുന്ന ശ്രീധരൻറെ ബദലിനെ വെട്ടാൻ കൂടിയാണ് സംസ്ഥാനം ആർആർടിഎസ് മുന്നോട്ട് വെച്ചത്. എന്നാൽ കേന്ദ്രത്തിൻറെ പച്ചക്കൊടി ശ്രീധരൻറെ ബദലിനാണെങ്കിൽ ആ ലൈനിലേക്ക് മാറാനും സംസ്ഥാന സർക്കാറിന് നീക്കമുണ്ട്.


