
തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു. യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആഗോള അയ്യപ്പ സംഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുകയാണ്. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രചാരണം തുടങ്ങിയെന്നും ഇടത് ദുർഭരണത്തിനെതിരായ പോരാട്ടമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. സർക്കാരിനെതിരെ കുറ്റ പത്രം യുഡിഎഫ് പുറത്ത് വിടുന്നു. ഒപ്പം യൂഡിഎഫ് മാനിഫെസ്റ്റോ കൊച്ചിയിൽ 24 ന് പ്രകാശനം നടത്തുമെന്നും വി ഡി സതീശൻ പറഞ്ഞു.
പോക്കറ്റ് വികസിച്ചത് എൽഡിഎഫുകാരുടെ മാത്രമാണെന്നും വി ഡി സതീശൻ രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. ശബരിമലയിലെ സ്വർണ്ണം വരെ കൊള്ളയടിച്ചു. മൂന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരും മന്ത്രിമാരും അഴിക്കുള്ളിലാകും. ശരിയായ അന്വേഷണം നടത്തിയാൽ നടപടി വരും. ശബരിമലയിൽ സ്ഥിതി ഭയാനകം എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ പറയുന്നു. സീസൺ തയ്യാറെടുപ്പ് നടത്താൻ എന്തായിരുന്നു തടസമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സീസൺ സർക്കാർ വികലം ആക്കി. കുടിവെള്ളമോ ടോയ്ലെറ്റ് സംവിധാനമോ ഇല്ലായിരുന്നു. പമ്പ മലിനമായി എന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.


