മലപ്പുറം: പാണ്ടിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൂന്നാം തവണയും ലൈംഗികാതിക്രമത്തിന് ഇരയായി. 2016ലും 2017ലും പീഡനത്തിന് ഇരയായി നിർഭയ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിയെ കഴിഞ്ഞ വർഷം വീണ്ടും ബന്ധുക്കൾക്ക് കൈമാറിയ ശേഷമാണ് വീണ്ടും ചൂഷണത്തിന് ഇരയായത്.
ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കുട്ടിയെ 2020ൽ ബന്ധുക്കളോടൊപ്പം വിട്ടത്. ആ വർഷം നവംബറിൽ ആണ് പെൺകുട്ടി വീണ്ടും ചൂഷണത്തിന് ഇരയായ വിവരം പുറത്ത് അറിയുന്നത്. ഒരിക്കൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തിയ ശേഷം സി ഡബ്യു സി നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി വീണ്ടും പീഡിപ്പിക്കപ്പെട്ട വിവരം മനസിലാക്കിയത്. 29 കേസുകൾ ആണ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്തത്. 41 പേരാണ് ഈ കേസുകളിൽ പ്രതികൾ. ഇതിൽ 20 പേരെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു.
ആകെ 41 പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. അതിൽ 20 പേരെ അറസ്റ്റ് ചെയ്തു. 15 പേർക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. അഞ്ചുപേർ ഇപ്പോൾ റിമാൻഡിൽ ആണ്. പാണ്ടിക്കാട്, കരുവാരകുണ്ട്, വണ്ടൂർ സ്റ്റേഷൻ പരിധികളിൽ ആയി 21 പേരെ ഇനി പിടികൂടാൻ ഉണ്ട്. പെരിന്തൽമണ്ണ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം ആണ് കേസ് അന്വേഷിക്കുന്നത്’ – ഡിസിആർബി DySP പി ഷംസ് പറഞ്ഞു.
2016, 2017 കാലത്ത് ഉണ്ടായ സംഭവങ്ങളിൽ മൂന്ന് കേസുകൾ വേറെ ഉണ്ട്. ഇതിൽ മൂന്നു പേരാണ് പ്രതികൾ. ഈ കേസിലെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടിയുടെ സാഹചര്യം അന്വേഷിക്കാതെ ആണ് നിർഭയ ഹോമിൽ നിന്ന് വീട്ടുകാർക്കൊപ്പം വിട്ടയച്ചത് എന്ന ആക്ഷേപം ശക്തമാണ്. ‘പല കേസുകളിലും കുട്ടികളുടെ പുനരധിവാസ സാധ്യതകൾ അന്വേഷിക്കാതെ ആണ് നടപടികൾ. ഇത്തരം പരിശോധന നടത്താനുള്ള സജ്ജീകരണങ്ങൾ ഇല്ലാത്തത് ആണോ ഈ ഷെൽട്ടർ ഹോം എന്ന് അന്വേഷിക്കേണ്ടത് ആണ്. പോറ്റി വളർത്താൻ കൊടുക്കുക എന്നാണ് പറയുക. അങ്ങനെ പോറ്റി വളർത്താൻ കൊടുത്തവരുടെ സാഹചര്യം ഇവർ അന്വേഷിച്ചിരുന്നോ എന്നറിയില്ല’ – ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ പി ഗീത ചോദിക്കുന്നു.
എന്നാൽ, ഒരു ചട്ടം പോലും ലംഘിക്കാതെ, എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കുട്ടിയെ കുടുംബാംഗങ്ങളുടെ കൂടെ അയച്ചത് എന്ന് സി ഡബ്ലു സി ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്കർ പറയുന്നു. ‘മൂന്നു തവണയായി ഉണ്ടായ സംഭവങ്ങളിൽ ഒരു കേസിൽ പോലും കുട്ടിയുടെ രക്തബന്ധത്തിൽ ഉള്ളവരോ കുടുംബക്കാരും ബന്ധുക്കളോ പ്രതികൾ ആയിട്ടില്ല… 2020ൽ നടന്ന സംഭവങ്ങൾ പുറത്തു വന്നത് കൂടി സി ഡബ്ല്യു സിയുടെ ഇടപെടൽ കാരണമാണ്. ഇക്കാര്യങ്ങൾ ഇപ്പോൾ ചർച്ചയാകുന്നതിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടോ എന്ന് സംശയിക്കേണ്ടത് ഉണ്ട്’ – അദ്ദേഹം പറഞ്ഞു.