തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്നും മല എലിയെ പ്രസവിച്ചതുപോലെയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡാനന്തര കാലത്ത് ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാനോ ജനങ്ങളെ സഹായിക്കാനോ ഉള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ശമ്പളപരിഷ്കരണം രണ്ട് വര്‍ഷമായി വൈകിപ്പിച്ചിരിക്കുകയാണ്. ഏപ്രിലില്‍ ഉത്തരവിറക്കും എന്ന് പറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 1.57 ലക്ഷം കോടിയായിരുന്നു കടബാധ്യത. എന്നാല്‍ മൂന്ന് ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ നിലവിലെ മൊത്തം കടബാധ്യത. കടമെടുത്ത് കേരളത്തെ മുടിക്കുകയാണ് സര്‍ക്കാർ. തകര്‍ന്നു കിടക്കുന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ഒരു ക്രിയാത്മക നിര്‍ദേശവും ബജറ്റിലില്ല. റബറിന്റെ താങ്ങുവില യുഡിഎഫ് സര്‍ക്കാരാണ് 150 രൂപയായി നിശ്ചയിച്ചത്. വെറും 20 രൂപ മാത്രമാണ് ഇപ്പോള്‍ കൂട്ടിയത്. അത് കര്‍ഷകര്‍ വേണ്ടെന്ന് വെക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും 280 രൂപയായെങ്കിലും വര്‍ധിപ്പിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 5000 കോടി രൂപയുടെ ഇടുക്കി പാക്കേജും 2000 കോടി രൂപയുടെ വയനാട് പാക്കേജും 3400രൂപയുടെ കുട്ടനാട് പാക്കേജും നടപ്പായില്ല. ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി, 5000 ഏക്കറില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കൃഷി നിര്‍മ്മാണ വ്യവസായ മേഖലയില്‍ 15 ലക്ഷം പേര്‍ക്ക് തൊഴില്‍, മലയോര ഹൈവേക്ക് 3500 കോടി എന്നിവ നടപ്പാക്കിയില്ല.
തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ, 10,000 പട്ടികജാതിവിഭാഗക്കാര്‍ക്ക് പുതിയ തൊഴില്‍, വൈദ്യുതി ഉള്ളവര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്, ഗള്‍ഫ് നാടുകളില്‍ പബ്ലിക് സ്കൂള്‍, കടലില്‍ നിന്നുള്ള മാലിന്യത്തില്‍ നിന്ന് ഡീസല്‍, ഖരമാലിന്യത്തില്‍ നിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന പ്ലാന്റ് തുടങ്ങീ ബജറ്റില്‍ നടപ്പാക്കാതെ പോയ പദ്ധതികള്‍ ഏറെയാണെന്നും ചെന്നിത്തല ഓർമിപ്പിച്ചു.