
സുല്‍ത്താന്‍ ബത്തേരി: കോഴിക്കോട്ടുനിന്ന് ഒന്നര വര്‍ഷം മുമ്പ് കാണാതായയാളുടെ മൃതദേഹഭാഗങ്ങള്‍ തമിഴ്നാട് അതിര്‍ത്തിയിലെ വനത്തില്‍ കണ്ടെത്തി.
വയനാട് ചെട്ടിമൂല സ്വദേശി ഹേമചന്ദ്രന്റെ (53) മൃതദേഹഭാഗങ്ങളാണ് തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ചേരമ്പാടി വനത്തില്‍ കണ്ടെത്തിയത്. കേരള, തമിഴ്നാട് പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ചവരാണ് പിടിയിലായതെന്ന് അറിയുന്നു. വിദേശത്തേക്കു കടന്ന നൗഷാദ് എന്നയാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും.
നൗഷാദാണ് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയതെന്ന് അറിയുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന. ബത്തേരി വിനോദ് ഭവനില്‍ ഹേമചന്ദ്രന് കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം മായനാട് മുണ്ടിക്കത്താഴത്തെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. 2024 മാര്‍ച്ച് 20ന് പെണ്‍സുഹൃത്തിനെക്കൊണ്ടു വിളിപ്പിച്ച് മെഡിക്കല്‍ കോളജിനു സമീപമെത്തിച്ച ഹേമചന്ദ്രനെ രണ്ടുപേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാകുകയായിരുന്നു.
ഇതുസംബന്ധിച്ച് ഹേമചന്ദ്രന്റെ ഭാര്യ 2024 ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഹേമചന്ദ്രന്റെ കോള്‍ റെക്കോര്‍ഡും സംഭവവുമായി ബന്ധപ്പെട്ടവരെന്നു കരുതുന്നവരുടെ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വനത്തില്‍ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹം സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്തും. സിറ്റി പോലീസ് കമ്മിഷണര്‍ ടി. നാരായണ്‍, ഡി.സി.പി. അരുണ്‍ കെ. പവിത്രന്, കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണര്‍ ഉമേഷ്, മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ ജിജിഷ് തുടങ്ങിയ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
