തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന പത്താംതരംതുല്യതാ പരീക്ഷകൾ ആരംഭിച്ചു.കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്ന പരീക്ഷകളാണ് തിങ്കളാഴ്ച മുതൽ ആരംഭിച്ചത്. സംസ്ഥാനത്താകെ 10123 പേർ പരീക്ഷയെഴുതി. ഇതിൽ ട്രാൻസ്ജൻഡർ വിഭാഗത്തിലെ 9 പേരും 5086സ്ത്രീകളും 5028പുരുഷൻമാരും ഉൾപ്പെടും. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുന്നത് മലപ്പുറം ജില്ലയിലാണ്. 947സ്ത്രീകളും 1093 പുരുഷൻമാരുമടക്കം 2040 പേർ മലപ്പുറം ജില്ലയിൽ പരീക്ഷയെഴുതി. സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയതും ഏറ്റവും പ്രായം കുറഞ്ഞതുമായ പഠിതാക്കൾ ഇത്തവണ മലപ്പുറം ജില്ലയിലാണ്. ഏറ്റവും പ്രായം കൂടിയ തുല്യതാ പഠിതാവ് 76 വയസുള്ള മരയ്ക്കാർ ഹാജി വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലും ഏറ്റവും പ്രായം കുറഞ്ഞ പഠിതാവ് 17 വയസുള്ള ഹിബ ഷെറിൻ പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലും പരീക്ഷയെഴുതി.
പരീക്ഷാ ഭവനാണ് പരീക്ഷാ നടത്തിപ്പ് ചുമതല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 199 സെൻ്ററുകളിലായാണ് സംസ്ഥാനത്ത് പരീക്ഷ നടത്തുന്നത് .
കന്നഡ ഭാഷയിൽ പരീക്ഷയെഴുതിയ കാസർഗോഡ് ജില്ലയിലെ 167പഠിതാക്കളും തമിഴ് ഭാഷയിൽ പരീക്ഷയെഴുതിയ ഇടുക്കി, പാലക്കാട് ജില്ലകളിലെ 26 പഠിതാക്കളുമുണ്ട്. എസ്.സി വിഭാഗത്തിൽ നിന്ന് 1316 പേരും എസ്. ടി വിഭാഗത്തിൽ നിന്ന് 177പേരും ഭിന്നശേഷിക്കാരായ 172 പേരും പരീക്ഷയെഴുതി. പരീക്ഷ സെപ്തംബർ 1ന് സമാപിക്കും.
