
തളിപ്പറമ്പ്: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദിക്ക് 52 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും വിധിച്ചു.
തളിപ്പറമ്പ് ബദ്രിയ നഗറിൽ താമസിക്കുന്ന ഞാറ്റുവയൽ തുന്തകാച്ചി മീത്തലെ പുരയിൽ ടി.എം.പി. ഇബ്രാഹി(54)മിനാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബർ 9ന് പെൺകുട്ടിയുടെയും ബന്ധുവിന്റെയും കാൽവേദന ചികിത്സിക്കാനാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഇവരുടെ ശരീരത്തിൽ ജിന്ന് ബാധിച്ചിട്ടുണ്ടെന്നും അത് ഒഴിപ്പിച്ചാലേ കാലിന്റെ വേദന മാറുകയുള്ളൂ എന്നും പറഞ്ഞ് പെൺകുട്ടിയെ വീടിന്റെ മുകളിലെ മുറിയിലേക്ക് കൊണ്ടുപോയി. മുറി അടച്ച ശേഷം ഒരു കുപ്പിയിൽ വെള്ളം നൽകുകയും അബോധാവസ്ഥയിലായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 77,000 രൂപയും ഇയാൾ പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് വാങ്ങിയിരുന്നു. പിന്നീട് പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.

