തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ചകളിലാണു കടുത്ത നിയന്ത്രണം. ഈ മാസം 23, 30 തീയതികളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണമാകും ഏർപ്പെടുത്തുക. അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം അനുസരിച്ചു ജില്ലകളെ തരംതിരിച്ചാണു നിയന്ത്രണം ഏർപ്പെടുത്താനാണു കോവിഡ് അവലോകന യോഗത്തിലെ തീരുമാനം.
തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ ശക്തമായ നിയന്ത്രണമേർപ്പെടുത്തും. പൊതുപരിപാടികൾക്ക് പൂർണവിലക്കാണ്. സ്വകാര്യ ചടങ്ങിൽ 20 പേർ മാത്രം. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്തണം. രാത്രികാല നിയന്ത്രണമില്ല. പന്ത്രണ്ടാം ക്ലാസ് വരെ സംസ്ഥാനത്ത് സ്കൂളുകൾ പൂർണമായി അടക്കാൻ തീരുമാനിച്ചു. തീവ്ര വ്യാപന മേഖലയിൽ വിവാഹത്തിന് 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. മറ്റിടങ്ങളിൽ 50 പേർക്ക് പങ്കെടുക്കാം. രോഗവ്യാപനതോത് അനുസരിച്ച് ജില്ലാ തലത്തിൽ നിയന്ത്രണം’ അതാത് കളക്ടർമാർക്ക് തീരുമാനിക്കാം. രോഗികളുടെ എണ്ണവും ആശുപത്രി സൗകര്യവും പരിഗണിച്ചാണ് ജില്ലകളെ തരംതിരിക്കുക.
നാളെ മുതൽ സ്കൂളുകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചു. നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം നടക്കും. 10, 11, 12 ക്ലാസുകളും ഇനി ഓൺലൈനായിരിക്കും. നേരത്തെ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലുള്ളവർക്കായിരുന്നു 21 മുതൽ ഓൺലൈൻ ക്ലാസുകൾ അനുവദിച്ചിരുന്നത്.
