ആറ്റിങ്ങൽ : ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവുനായയുടെ നഖം കൊണ്ടുള്ള പോറലേറ്റെങ്കിലും ചികിത്സതേടാതിരുന്ന യുവതി പേവിഷ ബാധയേറ്റ് മരിച്ചു. അഞ്ചുതെങ്ങ് അൽഫോൺസാ കോട്ടേജിൽ പരേതരായ വർഗീസ് പെരേരയുടെയും ഗട്രൂഡ് പെരേരയുടെയും മകൾ സ്റ്റെഫിൻ വി.പെരേരയാണ് (49) കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. അഞ്ചുതെങ്ങിൽ സംസ്കാരവും നടത്തി. കഴിഞ്ഞ ദിവസമാണ് സ്റ്റെഫിൻ വി. പെരേരയുടെ മരണം പേ വിഷബാധയേറ്റാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റയിരുന്ന സ്റ്റെഫിൻ ഈമാസം ഏഴിനാണ് അഞ്ചുതെങ്ങിലെ കുടുംബ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്ന സഹോദരൻ ചാൾസിനെ പരിചരിക്കാൻ എത്തിയത്. സംഭവത്തെ തുടർന്ന് ചാൾസിനെ മെഡിക്കൽ കോളേജിൽ ആറാം വാർഡിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ചാൾസിനൊപ്പം കൂട്ടിരിക്കുന്നതിനിടയിലാണ് ഒമ്പതാം തീയതിയോടെ സ്റ്റെഫിൻ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. ഇതോടെ ഡോക്ടർമാർ സ്റ്റെഫിനെ പ്രത്യേക വാർഡിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാട്ടിലെത്തിയ ശേഷം തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തിൽ മാന്തിയ വിവരം സ്റ്റെഫിൻ ഡോക്ടർമാരോട് പറഞ്ഞത്. മുറിവ് ചെറുതായതിനാൽ കാര്യമാക്കിയില്ല. നായയിൽ നിന്ന് പരിക്കേറ്റതിന് ചികിത്സ തേടിയിട്ടില്ലെന്നാണ് ഡോക്ടർമാർക്ക് ലഭിച്ച വിവരം. മരിച്ച സ്റ്റെഫിൻ നായ് സ്നേഹിയാണെന്ന് നാട്ടുകാർ പറഞ്ഞു. അവിവാഹിതയാണ്. ഫെറിയോൺ, പരേതനായ മാത്യൂ എന്നിവർ സഹോദരങ്ങൾ.