
തിരുവനന്തപുരം∙ വെള്ളറട കിളിയൂരിൽ അച്ഛനെ വെട്ടികൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മകൻ പ്രജിൻ (28) ചൈനയിൽ എംബിബിഎസ് പഠനം നടത്തിയിരുന്നതായി വിവരം. മകനെ പുറത്തുവിട്ടാൽ തന്നെ അപായപ്പെടുത്തുമെന്ന അമ്മ സുഷമയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണു പ്രജിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കിളിയൂർ ചരുവിള ബംഗ്ലാവിൽ ജോസിനെ (70) മകൻ പ്രജിൻ അതിക്രൂരമായി കൊലപ്പെടുത്തിയതു. കഴിഞ്ഞ ബുധനാഴ്ച രാത്രി നടന്ന കൊലപാതകത്തിനു പിന്നാലെ പ്രജിൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു.
വെട്ടുകത്തികൊണ്ടു തലയിൽ വെട്ടിയാണു പ്രജിൻ പിതാവിനെ കൊലപ്പെടുത്തിയത്. തുടർന്നു മരണം ഉറപ്പിക്കാൻ പ്രജിൻ പിതാവിന്റെ കഴുത്തറുക്കുകയും ചെയ്തു. ജോസിന്റെ മൃതദേഹം അടുക്കളയിലായിരുന്നു കിടന്നിരുന്നത്. കൊലപാതകം നടന്ന ശേഷം കാറോടിച്ച് സ്റ്റേഷനിൽ എത്തിയാണു പ്രജിൻ പൊലീസിൽ കീഴടങ്ങിയത്. സ്വാതന്ത്ര്യം അനുവദിക്കാത്തതിനാലാണു പിതാവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രജിൻ പൊലീസിനോട് പറഞ്ഞത്.
കഴിഞ്ഞ ഏഴു വർഷത്തിലധികമായി ഭർത്താവ് ജോസും താനും മകൻ പ്രജിനെ ഭയന്നാണു ജീവിച്ചിരുന്നതെന്നായിരുന്നു അമ്മ സുഷമയുടെ വെളിപ്പെടുത്തൽ. കൊച്ചിയിൽ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണു പ്രജിനിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയതെന്നും സുഷമ പറഞ്ഞിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയാൽ താനും മകളുമായിരിക്കും പ്രജിന്റെ അടുത്ത ഇരകളെന്നും മകന് ബ്ലാക്ക് മാജിക്കിന്റെ ഇടപാട് ഉണ്ടായിരുന്നുവെന്നും ജോസിന്റെ കൊലപാതകത്തിനു പിന്നാലെ സുഷമ വെളിപ്പെടുത്തിയിരുന്നു.
