ലക്നൗ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യത്തുടനീളം ‘സങ്കൽപ് സത്യാഗ്രഹം’ നടത്തുന്നതിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തിയവരാണ് സത്യാഗ്രഹം നടത്തുന്നതെന്നും യോഗി ആരോപിച്ചു.
ഭാഷയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ വിഭജിച്ചവർ സത്യാഗ്രഹം നടത്തരുത്. ജനങ്ങളോട് അനുകമ്പയില്ലാത്തവർക്ക് സത്യഗ്രഹമിരിക്കാൻ അവകാശമില്ല. മഹാത്മാഗാന്ധി സത്യത്തിന്റെയും അഹിംസയുടെയും വക്താവായിരുന്നു. അസത്യത്തിന്റെ പാത പിന്തുടരുന്നവർ സത്യാഗ്രഹത്തെക്കുറിച്ച് സംസാരിക്കരുത്. അഴിമതിക്കാർ സത്യാഗ്രഹം നടത്തരുതെന്നും യോഗി പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരെയും യോഗി ആഞ്ഞടിച്ചു. പെരുമാറ്റത്തിലും ചിന്തയിലും വാക്കുകളിലും പ്രവൃത്തിയിലും എല്ലാം അപാകതയുള്ളയാൾ സത്യാഗ്രഹം ഇരിക്കരുത്. സ്വന്തം രാജ്യത്തെ അപമാനിച്ച, ധീരരായ സൈനികരെ ബഹുമാനിക്കാത്ത ഒരാൾ സത്യാഗ്രഹത്തെക്കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്നും യോഗി അഭിപ്രായപ്പെട്ടു.