
തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗം സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം.
ധാര്‍മികത മുന്‍നിര്‍ത്തി ഒരിക്കല്‍ രാജിവെച്ച മന്ത്രി പുതിയ സാഹചര്യത്തിൽ രാജിവെക്കേണ്ടെന്ന് ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. കേസും തുടര്‍നടപടികളും സംബന്ധിച്ച് നിയമോപദേശം തേടും. പ്രതിപക്ഷം സജി ചെറിയാന്റെ രാജി ആവശ്യപ്പെടുന്നതിനിടെയാണ് മന്ത്രിക്ക് പാര്‍ട്ടി പിന്തുണ നല്‍കിയിരിക്കുന്നത്.
തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന സജി ചെറിയാന്റെ നിലപാടിനൊപ്പമാണ് പാര്‍ട്ടി എന്ന് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മന്ത്രി പി. രാജീവ് പറഞ്ഞു. പരാതിയില്‍ പറയുന്ന ആള് മന്ത്രിയായതു കൊണ്ട് വിശ്വസ്തനായ ആള് അന്വേഷിക്കണമെന്നു കോടതി തന്നെ പറയുന്നുണ്ട്. സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യം തള്ളി ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ എന്നാണ് കോടതി പറഞ്ഞത്. കേരളത്തിലെ പോലീസ് സംവിധാനത്തിലുള്ള വിശ്വാസമാണ് കോടതി പ്രകടിപ്പിച്ചത്. തന്റെ ഭാഗം കേള്‍ക്കണമെന്ന സജി ചെറിയാന്റെ വാദം അദ്ദേഹത്തിന്റെ അവകാശത്തിന്റെ ഭാഗമാണെന്നും രാജീവ് പറഞ്ഞു.
