തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകുന്ന പാർട്ടിയല്ല മുസ്ലിം ലീഗ് എന്നാൽ എൽഡിഎഫിന്റെ രീതി മറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യം തള്ളിയതാണ്
സോളാർ കേസ് പ്രതിസരിയുടെ വെളിപ്പെടുത്തലിന്റെ പിന്നാലെ അവർ നടന്നത് നമ്മൾ കണ്ടതാണ്. എന്നാൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന പറഞ്ഞതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോയെന്നു കേരളത്തിലെ പൊതു സമൂഹത്തിന് അറിയേണ്ടതുണ്ട്. മുഖ്യമന്ത്രി കാര്യങ്ങൾ തുറന്നു പറയുന്നില്ല. എന്തോ മറയ്ക്കുന്നതു പോലെ. അതിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരണം. അതിനു സമഗ്രമായ അന്വേഷണമാണ് വേണ്ടത്.
സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടർന്നു സംസ്ഥാനത്ത് യുഡിഎഫ് സമരത്തിലാണ്. എല്ലാ സമരങ്ങളിലും മുസ്ലീം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ സജീവമായുണ്ട്. ലീഗിന്റെ പല ഓഫിസുകൾക്കു നേരെയും ഡിവൈഎഫ്ഐ ആക്രമണം ഉണ്ടായി. വ്യാപകമായ നാശം ഉണ്ടാക്കി. പത്തനംതിട്ടയിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കുന്ന പരിപാടിക്കായി സ്ഥാപിച്ച ബോർഡുകൾ പലയിടത്തും നശിപ്പിച്ചു.
