തിരുവനന്തപുരം: തുടർച്ചയായുള്ള വിവാദങ്ങളിൽ മുഖം നഷ്ടപ്പെട്ട പൊലീസ് സേനയിൽ വൻ അഴിച്ചു പണിയുമായി സർക്കാർ. വിവിധ ജില്ലാ പൊലീസ് മേധാവിമാരെ സ്ഥലം മാറ്റുകയും സീനിയർ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ നൽകുകയും ചെയ്തു. തുടർച്ചയായി ഗുണ്ടാ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന തിരുവനന്തപുരത്ത് പുതിയ കമ്മീഷണറും റൂറൽ എസ്.പിയും എത്തുന്നു എന്നതാണ് അഴിച്ചു പണിയിലെ ശ്രദ്ധേയമായ കാര്യം. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ പദവി ഐജി റാങ്കിലേക്ക് ഉയർത്തിയതാണ് മറ്റൊരു നിർണായക നീക്കം.
എഡിജിപി, ഐജി റാങ്കിലേക്ക് പ്രമോഷനോട് കൂടി വിവിധ ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ചിട്ടുള്ള ഉത്തരവ് പുറത്തു വന്നു. ഐജിമാരായ മഹിപാൽ യാദവ്, ബൽറാം കുമാർ ഉപാധ്യായ എന്നിവരെ എഡിജിപിമാരായി പ്രമോട്ട് ചെയ്തു. ട്രെയിനിംഗ് ചുമതലയുള്ള എഡിജിപിയായി ബൽറാം കുമാർ ഉപാധ്യായക്ക് പുതിയ നിയമനം നൽകി. എഡിജിപി യോഗോഷ് ഗുപ്തയെ പൊലീസ് അക്കാദമി ഡയറക്ടറായി മാറ്റി നിയമിച്ചു.
ക്രമസമാധാന ചുമതലയുള്ള ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരിയെ ഇൻ്റലിജൻസിലേക്ക് മാറ്റി. ബൽറാം കുമാർ ഉപാധ്യായക്ക് പകരക്കാരനായി ഐ.ജി ജി.സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാവും.
ആറ് ഡിഐജിമാരെ ഐജി റാങ്കിലേക്ക് പ്രമോട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ നിയമനം ഇനി പറയും പ്രകാരമാണ്. – ഐജി റാങ്കിലേക്ക് എത്തിയ അനൂപ് കുരുവിള ജോൺ തീവ്രവാദ വിരുദ്ധ സ്ക്വാഡിൽ നിയമിച്ചു. ട്രാഫിക്കിൻ്റെ ചുമതലയും അദ്ദേഹത്തിനാവും. പി.പ്രകാശാണ് പുതിയ ദക്ഷിണമേഖല ഐജി. കെ.സേതുരാമനെ പൊലീസ് അക്കാദമിയിൽ നിയമിച്ചു. കെപി ഫിലിപ്പിന് ക്രൈംബ്രാഞ്ചിൽ നിയമനം കിട്ടി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനം ഐജി റാങ്കിലേക്ക് ഉയർത്തി. പ്രമോഷൻ ലഭിച്ച നിലവിലെ കമ്മീഷണർ എ.വി.ജോർജ് ഇവിടെ തുടരും.
അഞ്ച് എസ്.പിമാരെ ഡിഐജി റാങ്കിലേക്ക് ഉയർത്തിയിട്ടുണ്ട്. പ്രമോഷൻ ലഭിച്ച ആർ.നിശാന്തിന് തിരുവനന്തപുരം റേഞ്ച് ഡിഐജിയാവും.
സഞ്ജയ് കുമാർ ഗരുഡിൻ ആംഡ് പൊലീസ് ബറ്റാലിയനിൽ നിയമിച്ചു. രാഹുൽ ആർ നായർ കണ്ണൂർ റേഞ്ച് ഐജിയായി തുടരും. പുട്ട വിമലാദിത്യ, അജിത ബീഗം, സതീഷ് ബിനോ എന്നിവർ കേന്ദ്ര സർവ്വീസിലേക്ക് ഡെപ്യൂട്ടേഷനിൽ പ്രവേശിച്ചു.
എസ്.പി അംഗിത് അശോകിനെ തിരുവനന്തപുരം ഡിസിപിയായി നിയമിച്ചു. വൈഭവ് സക്ക്സേനയാണ് പുതിയ കാസർകോഡ് എസ്.പി. പി.ബി രാജീവിനെ കണ്ണൂർ റൂറൽ എസ്.പിയായും ആമോസ് മാമനെ കോഴിക്കോട് ഡിസിപിയായും നിയമിച്ചു. സ്വപ്നിൽ മധു കർ മഹാജൻ പുതിയ പത്തനംതിട്ട എസ്.പിയാവും. ദിവ്യ ഗോപിനാഥിനെ തിരുവനന്തപുരം റൂറൽ എസ്.പിയായും ഐശ്വര്യ ഡോഗ്രയെ തൃശ്ശൂർ റൂറൽ എസ്.പിയായും നിയമിച്ചിട്ടുണ്ട്.
