
തിരുവനന്തപുരം: ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യപരിശോധനയ്ക്കു ശേഷം വേടനെ ജാമ്യത്തിൽ വിടും. തുടർച്ചയായ രണ്ടാം ദിവസമാണ് വേടന് ചോദ്യം ചെയ്യലിന് പൊലീസിനു മുന്നിൽ ഹാജരായിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒ യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വേടനെ വിട്ടയയ്ക്കും.
വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് വേടന് എതിരായ കേസ്. എന്നാൽ, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വേടൻ നൽകിയ മൊഴി. മറ്റൊരു യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസും വേടനെതിരെ കേസെടുത്തിരുന്നെങ്കിലും ഈ കേസിലും സെഷൻസ് കോടതി കഴിഞ്ഞദിവസം വേടന് ജാമ്യം അനുവദിച്ചിരുന്നു.
യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, തനിക്കെതിരെയുള്ള പരാതികള്‍ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വേടന്റെ വാദം. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് വേടന് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസ് അവസാനിച്ച ശേഷം എല്ലാ കാര്യങ്ങളും തുറന്നുപറയാമെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു.
