കൊച്ചി: ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ പ്രതികള്‍ എല്ലാവരും ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ മാറ്റിയതു തന്നെ ഗൂഢാലോചനയ്ക്കു തെളിവാണെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. ബാലചന്ദ്രകുമാര്‍ കൈമാറിയ ക്ലിപ്പിലെ ശബ്ദം തങ്ങളുടേതാണെന്ന് ചോദ്യം ചെയ്യലിനിടെ പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. സ്വകാര്യ വിവരങ്ങള്‍ ഉണ്ട് എന്നതുകൊണ്ടു മാത്രം കുറ്റകൃത്യത്തിന് ഉപയോഗിച്ച് ഫോണിന് അന്വേഷണത്തില്‍നിന്നു സംരക്ഷണം നല്‍കാനാവില്ലെന്ന് പ്രോസിക്യൂഷന് പറഞ്ഞു.
ഫോണ്‍ പ്രതിയായ ദിലീപ് സ്വന്തം നിലയ്ക്കു പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഫോണ്‍ പരിശോധിക്കുന്നതിന് ചുമതലപ്പെട്ട ഏജന്‍സികള്‍ ഏതൊക്കെയന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഐടി നിയമത്തിലെ 79-ാം വകുപ്പില്‍ ഫോണ്‍ പരിശോധിക്കുന്ന ഏജന്‍സികളുമായി ബന്ധപ്പെട്ട വ്യക്തമായ നിര്‍ദേശങ്ങളുണ്ടെന്ന് കോടതി പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ ഫോണ്‍ സ്വന്തം ഏജന്‍സിയെക്കൊണ്ടു പരിശോധിപ്പിക്കുന്നത് അംഗീകരിക്കാനവില്ല- ഫോണ്‍ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു. സ്വകാര്യ വിവരങ്ങള്‍ ഫോണില്‍ ഉണ്ടെന്ന വാദം മനസ്സിലാക്കുന്നു. എന്നാല്‍ ഇതെങ്ങനെ വേര്‍തിരിക്കും? ഇക്കാര്യത്തില്‍ നിയമം വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു.
ഫോണ്‍ കൈമാറുക തന്നെ വേണമെന്ന് കോടതി നിര്‍ദേശിച്ചപ്പോള്‍ കേരളത്തിലെ ഫോറന്‍സിക് ലാബുകളില്‍ പരിശോധിക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകന് ബി രാമന് പിള്ള ആവശ്യപ്പെട്ടു. കേരളത്തിലെ ഫോറന്‍സിക് ലാബുകള്‍ കേരള പൊലീസിന്റെ ഭാഗമാണെന്ന് രാമന് പിള്ള വാദിച്ചു. തന്റെ കക്ഷിക്കു പോവാന്‍ വേറെ ഇടമില്ല. ഈ കോടതി മാത്രമാണ് ആശ്രയം. ദിലീപ് കോടതിയുടെ കരുണ തേടുകയാണ്.
ഫോണ്‍ കൈമാറാത്തത് അന്വേഷണത്തോടുള്ള നിസ്സഹകരണമല്ല. വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് പ്രോസിക്യൂഷന് ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ മാത്രം വിസ്തരിക്കാന്‍ ശേഷിച്ച ഘട്ടത്തില്‍ പെട്ടെന്നു ബാലചന്ദ്ര കുമാര്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇരുന്നൂറു പോരെ വിസ്തരിച്ചിട്ടും ദിലീപിനെതിരെ തെളിവൊന്നും കിട്ടിയില്ല. ദിലീപിനെ എങ്ങനെയെങ്കിലും അറസ്റ്റ് ചെയ്യുകയാണെന്നാണ് ഈ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ ലക്ഷ്യമെന്ന് അഭിഭാഷകന് പറഞ്ഞു.
കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.
