
ബംഗലൂരു: പലസ്തീനെ അനുകൂല പ്രചാരണം നടത്തിയതിന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിജയനഗര സ്വദേശി ആലം പാഷ (20)യെയാണ് കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. വാട്സ് ആപ്പ് സ്റ്റാറ്റസിലാണ് യുവാവ് പലസ്തീന് അനുകൂല മുദ്രാവാക്യം പോസ്റ്റ് ചെയ്തത്. ഇസ്രയേൽ – ഹമാസ് യുദ്ധം തുടരുന്നതിനിടെ, വിജയനഗറിലെ ഹോസ്പേട്ടിൽ ചിലർ പലസ്തീനിനു പിന്തുണ നൽകുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഹോസ്പെട്ടിലെ സമുദായിക സൗഹാർദ്ദം തകർക്കുക ലക്ഷ്യമിട്ട് ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ആലം പാഷയെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഇയാൾക്കെതിരെ കേസെടുത്തതായും, യുവാവിനെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.


