ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത് 2014ൽ ആരംഭിച്ചതുമുതൽ ഇതുവരെ 30.80 കോടി രൂപ വരുമാനം നേടി. ഏറ്റവും കൂടുതൽ വരുമാനം നേടിയ 2017-18 കാലയളവിൽ 10.64 കോടി രൂപയാണ് ലഭിച്ചത്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്.
ഓൾ ഇന്ത്യ റേഡിയോയുടെയും ദൂരദർശന്റെ വിവിധ ചാനലുകൾ വഴിയും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയും എല്ലാ മാസവും അവസാന ഞായറാഴ്ച രാവിലെ 11 മണിക്കാണ് ‘മൻ കി ബാത്ത്’ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. ഇവയെക്കൂടാതെ രാജ്യത്തൊട്ടാകെയുള്ള 91 സ്വകാര്യ സാറ്റലൈറ്റ് ടി.വി ചാനലുകളും കേബിൾ, ഡി.ടി.എച്ച് പ്ലാറ്റ്ഫോമുകളും ഈ പരിപാടി ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നുണ്ട്. പ്രസാർ ഭാരതി മൻ കി ബാത്തിന്റെ 78 എപ്പിസോഡുകൾ ഇതുവരെ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.2014-15ൽ 1.16 കോടി രൂപ, 2015-16ൽ 2.81 കോടി, 2016-17ൽ 5.14 കോടി, 2017-18ൽ 10.64 കോടി രൂപ എന്നിങ്ങനെ വരുമാനം മൻ കി ബാത്തിന് ലഭിച്ചതായി മന്ത്രാലയം നൽകിയ മറുപടിയിൽ പറയുന്നു. 2018-19ൽ 7.47 കോടി രൂപയും 2019-20ൽ 2.56 കോടിയും 2020-21ൽ 1.02 കോടി രൂപയും ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ടെലിവിഷൻ റേഡിയോ പ്രോഗ്രാം എന്ന നിലയിൽ മൻ കി ബാത്തിന് ധാരാളം പ്രേക്ഷകരുണ്ടെന്നും അനുരാഗ് താക്കൂർ പറഞ്ഞു. ടെലിവിഷൻ ചാനലുകളുടെ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) കണക്കാക്കിയ പ്രേക്ഷകരുടെ കണക്കനുസരിച്ച്, 2018 മുതൽ 2020 വരെയുള്ള കാലയളവിൽ ഈ പരിപാടികാണുന്നവരുടെ എണ്ണം ഏകദേശം ആറു കോടി മുതൽ 14.35 കോടി വരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
