തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാത്രി 8.40നു തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ വിമാനത്താവളത്തിലെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ് , ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയി, സതേൺ എയർ കമാൻഡ് എ.ഒ. കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ ജെ. ചലപതി, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ എന്നിവർ ചേർന്നു സ്വീകരിച്ചു.

പത്നി സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ട്. രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി 26ന് രാവിലെ 11.30നു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നു രാജ്ഭവനിലേക്കു മടങ്ങുന്ന അദ്ദേഹം വൈകിട്ട് 5.20നു തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പുനെയിലേക്കു തിരിക്കും.

നാളെ എത്തി 27ന് രാവിലെ മടങ്ങാനായിരുന്നു മുൻ തീരുമാനം. രാഷ്ട്രപതി നാളെ രാവിലെ 11.30ന് തിരുവനന്തപുരത്തെത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. വിമാനമിറങ്ങി നേരേ നിയമസഭാമന്ദിരത്തിലെത്തി 12 മണിയോടെ വനിതാ സാമാജിക സമ്മേളനം ഉദ്ഘാടനം ചെയ്യാനും രാജ്ഭവനിലെ വിശ്രമത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ ഡൽഹിക്ക് മടങ്ങാനുമായിരുന്നു ധാരണ. രാഷ്ട്രപതിഭവനിൽ നിന്ന് ഇന്നലെ രാവിലെയാണ് പുതുക്കിയ സമയക്രമീകരണം സംസ്ഥാന സർക്കാരിനെ അറിയിച്ചത്.
