
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. ഉച്ചയ്ക്ക് 12 മുതൽ രണ്ടു മണിക്കൂറായിരിക്കും അടിയന്തര പ്രമേയത്തിനുമേൽ ചര്‍ച്ച നടക്കുകയെന്ന് സ്പീക്കര്‍ അറിയിച്ചു. ദൃശ്യ മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണെന്നും അതുകൊണ്ട് നമുക്കും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിക്കുകയായിരുന്നു. പ്രതിപക്ഷനേതാവിൻറെ നിലപാട് തള്ളി ഇന്നലെ സഭയിൽ എത്തിയ രാഹൂൽ മാങ്കൂട്ടത്തിൽ ഇന്ന് സഭയിലെത്തിയില്ല. പൊലീസ് മര്‍ദനത്തിൽ അടിയന്തര പ്രമേയം നൽകി സര്‍ക്കാരിനെതിരെ പോര് കനപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. എന്നാൽ, യുഡിഎഫ് ഭരണകാലത്തെ പൊലീസ് മര്‍ദനങ്ങളടക്കം ഉന്നയിച്ച് തിരിച്ചടിക്കാനാകും ഭരണപക്ഷത്തിന്റെ നീക്കം.
