
കോഴിക്കോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമ പോരാട്ടം നടത്തിയത് സുപ്രീം കോടതി വരെ. ഇതിനായി പൊതുഖജനാവില്‍നിന്ന് ചെലവഴിച്ചത് ഒരു കോടിയിലധികം രൂപ.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊലചെയ്യപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് സി.ബി.ഐക്ക് വിട്ടത്. ഇതിനെതിരെയുള്ള നിയമപോരാട്ടത്തില്‍
വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മൂന്ന് അഭിഭാഷകര്‍ക്ക് 88 ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്. താമസം, ഭക്ഷണം, വിമാനയാത്രക്കൂലി എന്നീ ഇനങ്ങളില്‍ 2.92 ലക്ഷം രൂപയും ചെലവായി. കേസുമായി ബന്ധപ്പെട്ട മറ്റു ചെലവുകളും ചേരുമ്പോള്‍ മാത്തം ചെലവ് ഒരു കോടിയിലേറെ രൂപ.
സ്റ്റാന്‍ഡിംഗ് കൗണ്‍സലിനെ കൂടാതെ മറ്റൊരു സീനിയര്‍ അഭിഭാഷകനും സുപ്രീം കോടതിയില്‍ ഹാജരായി. ഈ അഭിഭാഷകന് ഹൈക്കോടതിയില്‍ ഹാജരായതിന് 60 ലക്ഷം പ്രതിഫലം വാങ്ങിയിരുന്നു.
2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത് ലാലിനെയും (23) കൃപേഷിനെയും (19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പോലീസിലെ പ്രത്യേക സംഘവും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് 2019 സെപ്റ്റംബറില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടത്. സി.ബി.ഐ. അന്വേഷണത്തിനെതിരെ ഡിവിഷന് ബെഞ്ചില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്കി. അപ്പീല്‍ തള്ളിയതോടെ സി.ബി.ഐ. അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തി. കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ തടസ്സഹര്‍ജി നല്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ 2019 ഡിസംബര്‍ ഒന്നിന് സുപ്രീം കോടതി തള്ളി. അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. 2021 ഡിസംബര്‍ മൂന്നിന് സി.ബി.ഐ. അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്കി.
