തിരുവനന്തപുരം: പേരൂർക്കട ദമ്പതികളുടെ കുട്ടികളുടെ ദത്തെടുക്കൽ വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ച സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർ നിയമസഭയിലേക്ക് തള്ളിക്കയറി. വകുപ്പ് മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് ആവശ്യ പ്പെട്ടായിരുന്നു സമരം. ഉച്ചക്ക് ഒരു മണിയോട് കൂടി അതീവ സുരക്ഷാവലയം ഭേദിച്ചാണ് വനിതാ പ്രവർത്തകർ അകത്തുകയറിയത്. പ്രതിഷേധം ഉണ്ടാകുമെന്ന് കണക്കിലെടുത്ത് പ്രധാന കവാടത്തിന് മുന്നിൽ നിലയുറപ്പിച്ച പോലീസിനെ വെട്ടിച്ച് രണ്ടാംഗേറ്റ് വഴിയാണ് വനിതകൾ അകത്തുകടന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചിത്രാദാസ്, വീണാ. എസ്. നായർ, ജില്ലാ ഭാരവാഹികളായ അഖില, സജനാ, സുബിജ, അനുഷ്മ, ഷാനി, എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.നിയമ വിരുദ്ധമായി കുഞ്ഞിനെ തട്ടിയെടുക്കാൻ കൂട്ടുനിന്ന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ സംരക്ഷിക്കുന്ന നിലപാടാണ് CPM ഉം, സർക്കാരും സ്വീകരിക്കുന്നതെങ്കിൽ സമരം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് സുധീർ ഷാ പാലോട് അറിയിച്ചു.
