
താമരശ്ശേരി: ഈങ്ങാപ്പുഴ കക്കാട്ട് ഭാര്യയെ കൊലചെയ്ത യാസിർ ലഹരിമരുന്ന് വിൽപ്പന സംഘത്തിലെ അംഗമെന്ന് നാട്ടുകാർ.
യാസിർ ഉൾപ്പെടുന്ന വലിയൊരു ലഹരിമരുന്ന് വിപണന സംഘം അടിവാരം, ഈങ്ങാപ്പുഴ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
കൊലചെയ്യപ്പെട്ട ഷിബില യാസിറിന്റെ കൂടെ ഇറങ്ങിപ്പോയത് മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞ ശേഷമാണ്.
യാസിറിന്റെയും ഷിബിലയുടെയും ബന്ധത്തെ ഷിബി ലയുടെ കുടുംബം ആദ്യം മുതൽ എതിർത്തിരുന്നു. ബന്ധം ഉപേക്ഷിച്ചെന്ന് അറിയിച്ചതിനെ തുടർന്നാണ് ഷിബിലയും മറ്റൊരാളുമായി നിക്കാഹ് നടത്തിയത്. എന്നാൽ വിവാഹത്തിനു മുമ്പ് ഷിബില യാസിറിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് ഇവർ വിവാഹം റജിസ്റ്റർ ചെയ്തു.
കക്കാട് നക്കലമ്പാട് പ്രദേശത്ത് അയൽവാസികളായിരുന്നു ഇരുവരും. അവിടെവെച്ചാണ് ഇവർ പ്രണയത്തിലായത്. പിന്നീട് യാസിറിന്റെ കുടുംബം നക്കലമ്പാടുനിന്നു പോയെങ്കിലും ബന്ധം തുടർന്നു. വിവാഹം കഴിഞ്ഞ ശേഷം ഷിബിലയും യാസിറും അടിവാരത്ത് വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കുറച്ചു കാലം ബേക്കറിയിൽ ജോലി ചെയ്തിരുന്ന യാസിർ പിന്നീട് സ്വന്തമായി തട്ടുകട ആരംഭിച്ചു. തട്ടുകടയുടെ പിന്നിൽ ലഹരി ഇടപാട് ഉണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഷിബിലയെ യാസിർ മർദിച്ചിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടുകാരുടെ സമ്മതമില്ലാതെ യാസിറിനൊപ്പം ഇറങ്ങിപ്പോയതിനാൽ തിരികെ സ്വന്തം വീട്ടിലേക്ക് പോകാനോ പ്രശ്നങ്ങൾ പറയാനോ ഷിബിലയ്ക്ക് സാധിച്ചിരുന്നില്ല. കുട്ടിയുണ്ടായി കുറച്ചു നാൾ കഴിഞ്ഞ ശേഷമാണ് ഷിബില വീട്ടിലേക്ക് പോകാൻ തുടങ്ങിയത്. സഹോദരിയുടെ വിവാഹശേഷം വീട്ടിൽ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർ മാത്രമായിരുന്നുണ്ടായിരുന്നത്. പ്രവാസിയായിരുന്ന അബ്ദുറഹ്മാൻ നാട്ടിൽ കട നടത്തുകയായിരുന്നു.
ഷിബിലയും യാസിറും തമ്മിൽ പ്രശ്നം രൂക്ഷമായതോടെ വാർഡ് മെമ്പർ അടക്കം പ്രശ്നപരിഹാരത്തിന് ഇടപെട്ടിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തി എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റും മറ്റും തിരിച്ചുകൊടുത്ത ശേഷം വൈകീട്ട് വരാമെന്നും സലാം പറഞ്ഞ് പിരിയാമെന്നും അറിയിച്ചാണ് യാസിർ പോയത്. അബ്ദുറഹ്മാൻ എതിർക്കുന്നതുകൊണ്ടാണ് ഷിബില തന്റെ കൂടെ വരാത്തതെന്ന് കരുതിയ യാസിർ അദ്ദേഹത്തെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് വൈകുന്നേരം കത്തിയുമായി വീണ്ടുമെത്തിയത്.
ആദ്യം വീട്ടിൽ നിന്ന് ഇറങ്ങിവന്നത് ഷിബിലയായതിനാൽ ഷിബിലയെ കുത്തുകയായിരുന്നു. ഷിബിലയുെട കരച്ചിൽ കേട്ടാണ് അബ്ദുറഹ്മാനെത്തിയത്. അബ്ദുറ്മാനെയും പിന്നാലെയെത്തിയ ഹസീനയേയും കുത്തിയ ശേഷം യാസിർ കാറോടിച്ചു പോകുകയായിരുന്നു.
