ബംഗളൂരു: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടർന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ്. 2012 മുതൽ 19 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കൈമാറിയത് അഞ്ചു കോടിയിലധികം രൂപയാണെന്ന് എൻഫോഴ്സ്മെന്റ് റിപ്പോർട്ട് നൽകി. ലഹരി മരുന്ന് കച്ചവടത്തിലൂടെയാണ് ഈ പണം സമാഹരിച്ചതെന്നാണ് എൻഫോഴ്സ്മെന്റിന്റെ നിഗമനം. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എൻഫോഴ്സ്മെന്റ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
5,17,36,600 രൂപയാണ് വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കോടിയേരി കൈമാറിയത്. ആദായ നികുതി വകുപ്പിന് നൽകിയ കണക്കുമായി ഒത്തുപോകില്ലെന്നും കോടതിയിൽ ഇഡി വ്യക്തമാക്കി. അനുപ് മുഹമ്മദ്, റിജേഷ് എന്നിവർ ഡയറക്ടർമാരായ ഇവന്റ് മാനേജ്മെന്റ് കമ്പനികൾ ബിനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതിനെ കുറിച്ച് അന്വേഷണം വേണമെന്നും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചെന്നും സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് അനധികൃത ലഹരി വ്യാപാരം നടത്തിയെന്നും കർണാടക സ്വദേശിയായ ഒരാൾ മൊഴി നൽകിയിട്ടുണ്ട്. ദുബായിയിൽ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പിനെ കുറിച്ചും അന്വേഷണം നടത്തണമെന്നും ഇഡി ആവശ്യപ്പെട്ടു.
സ്വർണ്ണക്കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ട അബ്ദുൾ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ്. ഇത്തരത്തിൽ നിരവധി പേരെ ബിനാമിയാക്കി നിരവധി സ്വത്തുക്കൾ ബിനീഷ് മറച്ചുവെച്ചിട്ടുണ്ടെന്നു ഇഡി ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.