കൊച്ചി :ഓർത്തഡോക്സ് യാക്കോബായ പള്ളി തർക്കവുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പള്ളിയിൽ പ്രവേശിക്കാൻ പോലീസ് സംരക്ഷണമാവശ്യപ്പെട്ടുള്ള ഹർജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മുന്നിലുള്ളത്. പള്ളിത്തർക്കം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും, ചർച്ചകളിലൂടെ ഇരു സഭകളും ഉചിതമായ തീരുമാനമെടുക്കണമെന്നുമാണ് കോടതിയുടെ നിലപാട്.
ജഡ്ജിമാരെ ഭയപ്പെടുത്തി കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാൻ ചിലർ ശ്രമിക്കുന്നതായി ജസ്റ്റിസ് ദേവന് രാമചന്ദ്രൻ പറഞ്ഞിരുന്നു. എന്ത് സംഭവിച്ചാലും കേസ് പരിഗണിക്കുന്നതില് നിന്ന് പിന്മാറില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.
ഓർത്തഡോക്സ് – യാക്കോബായ പള്ളിത്തർക്ക വിഷയം പരിഗമിക്കവേ കഴിഞ്ഞ ആഴ്ച കോടതിരൂക്ഷ വിമർശനം നടത്തിയിരുന്നു. പൊലീസിനെ ഉപയോഗിച്ചേ മതിയാകൂവെന്നതാണ് ഒരു വിഭാഗത്തിന്റെ താൽപര്യം. കോടതി അത്തരം നിലപാടിലേക്ക് കടക്കാത്തത് ദൗർബല്യമായി കണക്കാക്കരുതെന്നും അന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് വിവിധ പള്ളിക്കമ്മിറ്റികൾ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു വിമർശനം 1934 ലെ ഭരണഘടനയിൽ പങ്കാളിത്ത ഭരണമാണ് നിഷ്കർഷിച്ചിട്ടുള്ളത്. എന്തുകൊണ്ട് 34-ലെ ഭരണഘടന അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും കോടതി ആരാഞ്ഞു.
അതേ സമയം റിട്ട. ജസ്റ്റിസ് കെ.ടി തോമസ് കമ്മിഷൻ ശുപാർശകൾ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കിയേ മതിയാകൂവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മറ്റൊരു ഹർജിയിൽ നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. നിയമനിർമ്മാണം സംബന്ധിച്ച് നിലപാടറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. അതേസമയം റിട്ടയേഡ് ജസ്റ്റിസ് കെടി തോമസ് കമ്മീഷൻ കമ്മീഷൻ ശുപാർശകൾ പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
അതേസമയം പള്ളിത്തർക്കത്തിൽ ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ ശുപാർശ അംഗീകരിക്കാനാവില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയെ ലംഘിച്ചുകൊണ്ടുള്ള നിയമനിർമ്മാണത്തിന് സാധുതയില്ല. സർക്കാർ നിയമ നിർമ്മാണത്തിന് പോകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോടതി വിധി നടപാക്കാൻ ആർജ്ജവമുള്ള സർക്കാരാണ് ഭരിക്കുന്നത്. പള്ളിത്തർക്കത്തിൽ നിയമം നിയമത്തിന്റെ വഴിയെന്ന സഭയുടെ മുൻ നിലപാടിൽ മാറ്റമില്ലെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ പറഞ്ഞിരുന്നു.
ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പള്ളികളിൽ ഹിത പരിശോധന വേണമെന്ന ജസ്റ്റിസ് കെടി തോമസ് കമ്മീഷൻ ശുപാർശയാണ് വിവാദത്തിലായത്. ശുപാർശ പുറത്ത് വന്നതിന് പിന്നാലെ കമ്മീഷനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു. കമ്മീഷൻ ശുപാർശയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് യാക്കോബായ സഭയുടെത്.