മെല്‍ബണ്‍: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ, അപകടകരമായ അളവിൽ അണുവികിരണമുണ്ടാക്കുന്ന വസ്തുക്കൾ അടങ്ങിയ കാപ്സ്യൂൾ യാത്രാമധ്യേ ലോറിയിൽ നിന്ന് നഷ്ടപ്പെട്ടു. റേഡിയേഷന് സാധ്യതയുള്ളതിനാൽ ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങൾ അതീവ ജാഗ്രതയിലാണ്. ഇരുമ്പയിരിൻ്റെ സാന്ദ്രത കണക്കാക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ ഭാഗമാണ് നഷ്ടപ്പെട്ട കാപ്സ്യൂൾ. ഇതിനായി വ്യാപക തിരച്ചിൽ തുടരുകയാണ്.
അതേസമയം കാപ്സ്യൂളുകൾ കടത്തിയ ഖനന കമ്പനിയായ റിയോ ടിന്റോ ലിമിറ്റഡ് സംഭവത്തിൽ ക്ഷമാപണം നടത്തി. കാപ്സ്യൂൾ കൃത്യമായി എപ്പോഴാണ് നഷ്ടമായതെന്ന് വ്യക്തമല്ല. കമ്പനിയുടെ ഗുഡായ് ദാരി ഖനിയിൽ നിന്ന് ജനുവരി 12 നാണ് ക്യാപ്സ്യൂളുമായി ട്രക്ക് പുറപ്പെട്ടത്. എന്നാൽ 25നാണ് ക്യാപ്സ്യൂൾ നഷ്ടമായ വിവരം കരാറുകാരൻ അറിയിച്ചത്.
കിംബേര്‍ലി മേഖലയിലെ ന്യൂമാൻ നഗരത്തിൽ നിന്ന് പെർത്ത് നഗരത്തിലുള്ള സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകവെ നഷ്ടപ്പെട്ടിരിക്കാമെന്നാണ് അധികൃതർ കരുതുന്നത്. ന്യൂമാനിൽ നിന്ന് സംഭരണ കേന്ദ്രത്തിലേക്ക് 1,400 കിലോമീറ്റർ ദൂരമുണ്ട്. ഉപകരണം എത്തിക്കുന്നതിന് മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി സ്വന്തമായി അന്വേഷണം നടത്തുമെന്നും ഇരുമ്പയിര് ഉത്പാദന മേധാവി സൈമൺ ട്രോട്ട് പറഞ്ഞു. അദ്ദേഹവും ഖേദം പ്രകടിപ്പിച്ചു. യാത്രയുടെ ഭാഗമായി ഉണ്ടായ ചലനങ്ങൾ മൂലമാകാം ക്യാപ്സ്യൂൾ ട്രക്കിൽ നിന്ന് വീണതെന്നാണ് കരുതുന്നത്. തിരച്ചിലിന്റെ ഭാഗമായി പ്രദേശങ്ങളിലെ റേഡിയോളജിക്കൽ സർവേ പൂർത്തിയായതായി അധികൃതർ അറിയിച്ചു.