
ദിസ്പുർ (അസം): വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചലിലും കഴിഞ്ഞ 5 ദിവസങ്ങളിലായി 36 പേർ മരിച്ചു. മഴക്കെടുതിയിൽ 19,000 പേർക്ക് വീടുകൾ നഷ്ടമായി. മഴ ഏറ്റവുമധികം നാശം വിതച്ച അസമിൽ മരണസംഖ്യ 11 ആയി. അരുണാചൽ പ്രദേശിൽ 9 പേർക്കും മേഘാലയയിലും മിസോറമിലും 6 പേർക്ക് വീതവും ജീവൻ നഷ്ടമായി.
അസമിൽ 5 ലക്ഷത്തിലേറെപ്പേരെ മഴക്കെടുതി ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. പന്ത്രണ്ടായിരത്തിലധികം ഹെക്ടർ കൃഷി ഭൂമിയും നശിച്ചു. ഒന്നര ലക്ഷത്തിലേറെപ്പേരെ മാറ്റിപ്പാർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. അസം, സിക്കിം മുഖ്യമന്ത്രിമാരുമായും മണിപ്പുർ ഗവർണറുമായും സംസാരിച്ച പ്രധാനമന്ത്രി, സഹായവാഗ്ദാനവും നൽകി.
മണിപ്പുരിലും മിസോറാമിലും പതിനായിരത്തിലേറെ ആളുകൾ വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുകയാണ്. മണിപ്പുരിൽ കഴിഞ്ഞ നാലു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 3,300ൽ അധികം വീടുകൾ നശിച്ചുവെന്നാണ് കണക്ക്. ഇംഫാൽ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മണിപ്പുർ തലസ്ഥാനമായ ഇംഫാലിലും പരിസര പ്രദേശങ്ങളിലും ഒട്ടേറെ സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. മഴ തുടരുന്നതിനാൽ ത്രിപുര, നാഗാലാൻഡ് എന്നിവിടങ്ങളും കനത്ത ജാഗ്രതയിലാണ്.
സിക്കിമിലെ ഛാതെനിലുണ്ടായ മണ്ണിടിച്ചിലിൽ സൈനിക ക്യാംപ് തകർന്ന് മൂന്നുപേർ മരിച്ചിരുന്നു. കാണാതായ 6 പേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. അരുണാചൽ പ്രദേശിൽ കിഴക്കൻ കാമെങ് ജില്ലയിലെ ദേശീയപാത 13ൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് കാർ യാത്രികരായ 7 പേർ മരിച്ചു. ഇതിൽ ഗർഭിണിയും ഉൾപ്പെടുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സിക്കിമിലെ ലച്ചുങ്, ചുങ്താങ് പ്രദേശങ്ങളിൽ കുടുങ്ങിക്കിടന്ന 1,678 വിനോദസഞ്ചാരികളെ ഒഴിപ്പിച്ചതായി ഡിജിപി അക്ഷയ് സച്ച്ദേവയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കനത്ത മഴയെത്തുടർന്ന് ബ്രഹ്മപുത്ര, കുഷ്യാര തുടങ്ങിയ നദികളും അവയുടെ കൈവഴികളിലുള്ള പുഴകളുമെല്ലാം കരകവിഞ്ഞൊഴുകി. പൊലീസിന്റെയും ദുരന്തര നിവാരണ സേനയുടെയും നേതൃത്വത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
