
തിരുവനന്തപുരം: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിൽ വിവാദത്തിലായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ, നിയമസഭയിൽ വരുന്നതിൽ നിലപാട് വ്യക്തമാക്കി സ്പീക്കർ എ എൻ ഷംസീർ. രാഹുലിന് സഭയിൽ വരുന്നതിന് നിലവിൽ തടസമില്ലെന്നാണ് സ്പീക്കർ വ്യക്തമാക്കിയത്. അംഗങ്ങൾക്ക് സഭയിൽ വരാൻ ഒരു തടസ്സവുമില്ല. രാഹുൽ പ്രതിയെന്ന റിപ്പോർട്ട് ഇന്ന് നാല് മണി വരെ ലഭിച്ചിട്ടില്ലെന്നും ഷംസീർ വിവരിച്ചു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതിക്കാരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ തുടങ്ങി. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തെന്ന കേസിലാണ് നടപടി. പരാതിക്കാരിൽ ഒരാളായ അഡ്വക്കേറ്റ് ഷിന്റോയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നത്. നിലവിൽ ആറു പരാതികളാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്. രാഹുലിനെതിരായ ആരോപണങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവർത്തകരുടെയും മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതുവരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല. പരാതിക്കാർ ഇരയെ കുറിച്ച് തെളിവുകൾ കൈമാറിയാൽ അവരുടെ മൊഴിയെടുക്കും.
