കൊച്ചി: ആലുവയിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) ആണ് മരിച്ചത് . ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.
ഗാർഹീക പീഡനത്തിന് മോഫിയ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. ഭർതൃവീട്ടുകാർക്കും സി ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാരെ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോഫിയ ആത്മഹത്യ ചെയ്തത്. തൊടുപുഴയിലെ സ്വകാര്യ കോളേജിൽ എൽഎൽബി വിദ്യാർഥിനിയാണ് മോഫിയ.മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേ സമയം സംഭവം ആലുവ ഡിവൈഎസ്പി അന്വേഷിക്കുമെന്ന് എസ് പി കെ കാർത്തിക് അറിയിച്ചു. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉടൻ നടപടിയെടുക്കുമെന്നും എസ് പി അറിയിച്ചു.
