
മനാമ: ബഹ്റൈനിൽ വാറ്റ്, എക്സൈസ് നികുതികൾ കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി 2025ന്റെ ആദ്യ പകുതിയിൽ നാഷണൽ ബ്യൂറോ ഫോർ റവന്യൂ (എൻ.ബി.ആർ) രാജ്യത്തുടനീളമുള്ള മാർക്കറ്റുകളിൽ 724 പരിശോധനകൾ നടത്തി.
വിപണി നിരീക്ഷണം നിലനിർത്തുക, ഉപഭോക്തൃ അവകാശങ്ങൾക്ക് ഉയർന്ന തലത്തിലുള്ള സംരക്ഷണം ഉറപ്പാക്കുക, വാറ്റ്, എക്സൈസ് വെട്ടിപ്പ് ചെറുക്കുക എന്നിവയാണ് ഈ പരിശോധനകളുടെ ലക്ഷ്യങ്ങൾ.
പരിശോധനകളിൽ 71 വാറ്റ് ലംഘനങ്ങൾ കണ്ടെത്തി. തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് പിഴകൾ ചുമത്തിയെന്നും എൻ.ബി.ആർ. അറിയിച്ചു. വാറ്റ് ഇൻവോയ്സുകൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാത്തതാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ലംഘനം. വാറ്റ് ഉൾപ്പെടെയുള്ള വിലകൾ കാണിക്കാത്തത്, ദൃശ്യമായ സ്ഥലത്ത് വാറ്റ് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കാത്തത്, വാറ്റ് ഇൻവോയ്സുകൾ നൽകാത്തത്, വാറ്റ് ടേബിൾ അല്ലാത്ത വിതരണങ്ങളിൽ വാറ്റ് ഇൻവോയ്സുകൾ നൽകാത്തത് തുടങ്ങിയ മറ്റ് ലംഘനങ്ങളും കണ്ടെത്തി.
വാറ്റ്, എക്സൈസ് നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട 8 സംശയാസ്പദമായ കേസുകളും കണ്ടെത്തി. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.
