മനാമ: രാജ്യത്ത് വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് നാഷനൽ ബ്യൂറോ ഫോർ റവന്യൂ അധികൃതർ കർശനമായ പരിശോധനകൾ ആരംഭിച്ചു. നാഷണൽ ബ്യൂറോ ഫോർ റവന്യൂ (എൻബിആർ) ജൂലൈ മാസത്തിൽ ബഹ്റൈനിലെ പ്രാദേശിക വിപണികളിൽ 182 പരിശോധനാ കാമ്പെയ്നുകൾ നടത്തി. വാറ്റ്, എക്സൈസ് നിയമം എന്നിവയ്ക്ക് അനുസൃതമായി പിഴകൾ ചുമത്തേണ്ട ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. പരിശോധനയിൽ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ വ്യാപാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് എൻ.ബി.ആർ അറിയിച്ചു.
കടുത്ത നിയമലംഘനം കണ്ടെത്തിയാൽ ക്രിമിനൽ കേസ് എടുക്കുന്നതിനായി യോഗ്യതയുള്ള അധികാരികൾക്ക് കൈമാറുകയും ചെയ്യും. അഞ്ച് വർഷത്തെ തടവും വാറ്റ് നിയമപ്രകാരം അടക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകയ്ക്ക് തുല്യമായ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്. എക്സൈസ് നിയമപ്രകാരം വെട്ടിച്ച എക്സൈസ് നികുതിയുടെ ഇരട്ടിക്ക് തുല്യമായ പിഴയും ഒരു വർഷം തടവുമാണ് നിയമലംഘകർ ശിക്ഷ അനുഭവിക്കേണ്ടത്.
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വാറ്റ്, എക്സൈസ് എന്നിവയുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും, ബിസിനസ്സിന്റെ നിലവാരം വർധിപ്പിക്കുന്നതിനുമുള്ള എൻബിആറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പെയ്നുകൾ സംഘടിപ്പിച്ചത്. ഇക്കാര്യത്തിൽ ബോധവത്കരണം നടത്താനും എൻ.ബി.ആർ ലക്ഷ്യമിടുന്നു.
പ്രാദേശിക വിപണികളിൽ ലഭ്യമായ എല്ലാ സിഗരറ്റ്, വാട്ടർ പൈപ്പ് പുകയില “മൊളാസസ്” ഉൽപ്പന്നങ്ങളിലും ഡിജിറ്റൽ സ്റ്റാമ്പുകൾ നിർബന്ധമാണ്. അത് സംബന്ധിച്ച പരിശോധനകളും നടന്നു. വാറ്റ്, എക്സൈസ് നികുതി എന്നിവ ശാസ്ത്രീയമായി ചുമത്തുന്നതിനാണ് ഡിജിറ്റൽ സ്റ്റാമ്പിങ് നടപ്പാക്കാൻ തീരുമാനിച്ചത്. ഡിജിറ്റൽ സ്റ്റാമ്പ് ചെയ്യാതെ ജൂൺ 18 മുതൽ പുകയില ‘മൊളാസസ്’ ഉൽപന്നങ്ങൾ (ഹുക്ക)രാജ്യത്ത് വിൽക്കാനും ഇറക്കുമതി ചെയ്യാനും അനുവദിക്കില്ലെന്ന് എൻ.ബി.ആർ അറിയിച്ചിരുന്നു.
37,500 ബിഡി നിർബന്ധിത രജിസ്ട്രേഷൻ പരിധി കവിയുന്ന എല്ലാ കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും വാറ്റ് ആവശ്യങ്ങൾക്കായി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണമെന്ന് എൻബിആർ വ്യക്തമാക്കി. വാറ്റ്, എക്സൈസ് എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കോ എന്തെങ്കിലും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന എൻബിആർ കോൾ സെന്ററിൽ 80008001 എന്ന നമ്പറിൽ ബന്ധപ്പെടാം.