പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതക്കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. പട്ടാപ്പകൽ കൊലപാതകം നടത്തി പ്രതികൾ രക്ഷട്ടെത് സിപിഎം-എസ്ഡിപിഐ ബന്ധം കൊണ്ടെന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം സംഭവത്തിൽ അഞ്ച് പ്രതികൾ ഉണ്ടെന്നും അവരെ കണ്ടാൽ തിരിച്ചറിയാമെന്നും സഞ്ജിത്തിൻ്റെ ഭാര്യ അർഷിത പറഞ്ഞു.
വീട്ടിൽ നിന്നിറങ്ങി അഞ്ച് മിനിറ്റിനുള്ളിൽ ആക്രമിക്കപ്പെട്ടെന്ന് സഞ്ജിത്തിൻ്റെ ഭാര്യയും ദൃക്സാക്ഷിയുമായ അർഷിക പറഞ്ഞു. നേരത്തെ ഭീഷണി ഉണ്ടായിരുന്നു. നാട്ടുകാരുടെ മുന്നിലിട്ട ആക്രമിച്ചത്. പ്രതികളെ കണ്ടാലറിയാമെന്നും സഞ്ജിത്തിൻ്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ പ്രതികളുടെ വെള്ളമാരുതി 800 ത്യശൂർ ഭാഗത്തേക്ക് പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം.
പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. വാടാനപ്പള്ളി, കൊടുങ്ങല്ലൂർ എറണാകുളം ജില്ലയിലെ ചെറായി, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തും.പ്രതികൾ കാറുപേക്ഷിച്ച് മാറിക്കയറാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളുന്നില്ല.
പട്ടാപ്പകൽ നടുറോടിൽ ഭാര്യയുടെ മുന്നിലിട്ട് ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം നടന്ന് 24 മണിക്കൂറിന് ശേഷവും പ്രതികളെ കണ്ടെത്താനാവാത്തതിൽ സർക്കാരിനെതിരെ സമ്മർദ്ദം കടുപ്പിക്കുകയാണ് ബിജെപി. ചെങ്കൊടിത്തണലിൽ ഭീകരവാദം തഴച്ചുവളരുകയാന്നൈന്ന് പി കെ കൃഷ്ണദാസ് പാലക്കാട്ട് കുറ്റപ്പെടുത്തിയപ്പോൾ ഒരു പടി കൂടി കടന്ന് എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇക്കാര്യം ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ ഗവർണറെയും കണ്ടു.