കോഴിക്കോട്: ഹരിതയ്ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. ജന്മദൗത്യം തിരിച്ചറിയാൻ ഹരിതയ്ക്ക് കഴിയണം. ദൗത്യത്തിൽ നിന്ന് വ്യതിചലിച്ചാൽ ഓര്‍മപ്പെടുത്തേണ്ടത് മാതൃസംഘടനയുടെ കടമയാണ്. കോടതിവരാന്തയിൽ തീരാത്ത പ്രശ്നങ്ങള്‍ പാണക്കാട് പരിഹരിച്ച പാരമ്പര്യമാണ് ലീഗിനുള്ളതെന്നും നവാസ് പറഞ്ഞു.
അതേസമയം നവാസിനെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ലീഗ് ഉന്നതാധികാരസമിതിയംഗം എം കെ മുനീർ രംഗത്തെത്തി. അറസ്റ്റുണ്ടായ സാഹചര്യത്തിൽ നവാസിനെതിരെ നടപടി എടുക്കാൻ ആലോചിക്കുന്നില്ലെന്നും മുനീർ പറഞ്ഞു. ഹരിതയുടെ പരാതി ആയുധമാക്കിയെടുത്ത് മുസ്ലീം ലീഗിനെ തകർക്കാനുളള സിപിഎം ശ്രമമമാണ് അറസ്റ്റെന്നും മുനീർ ആരോപിച്ചു. നവാസിന് പിന്തുണയേകി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈൻ അലി തങ്ങളും രംഗത്തെത്തി. നവാസിന്റെ ചിരിക്കുന്ന ചിത്രമാണ് മുഈന്‍ അലി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്നത്.
പരാതിക്കിടയാക്കിയ യോഗത്തിന്റെ മിനുട്സ് ഉടൻ ഹാജരാക്കേണ്ടതില്ലെന്നാണ് എംഎസ്എഫ് നേതാക്കളുടെ തീരുമാനം. വാക്കേറ്റത്തിൽ കലാശിച്ച യോഗം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ നിർദ്ദേശത്തോടെ നിർത്തിവയ്ക്കുന്നു എന്നാണ് മിനുട്സിൽ കുറിച്ചിരിക്കുന്നത്. ഇതിൽ പരാതിക്ക് ബലം നൽകുന്ന വിവരങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും എംഎസ്എഫ് നേതാക്കൾ അറിയിച്ചു. കേസിന്റെ തുടർഘട്ടത്തിൽ കോടതി ആവശ്യപ്പെടുന്ന മുറയ്ക്ക് മിനുട്സ് ഹാജരാക്കുമെന്നാണ് നേതാക്കളുടെ നിലപാട്.