സൂറത്ത്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന് കോടതി. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ‘മോദി’ എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് കേസ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരാമർശം.
രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. വിവാദ വജ്രവ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച രാഹുൽ എല്ലാ കള്ളൻമാർക്കും ‘മോദി’ എന്ന പേരുള്ളത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചിരുന്നു.
ഏപ്രിൽ 13നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചുള്ള രാഹുൽ ഗാന്ധിയുടെ പരമാർശം. എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്തുകൊണ്ടാണ് ഈ കള്ളൻമാർക്കെല്ലാം ‘മോദി’ എന്ന പേര്. കൂടുതൽ അന്വേഷിച്ചാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരുമെന്നും രാഹുൽ പറഞ്ഞു. കാവൽക്കാരൻ 100 ശതമാനവും കള്ളനാണെന്നും മോദി ചങ്ങാത്ത മുതലാളിത്തത്തിനാണ് മുൻഗണന നൽകുന്നതെന്നും രാഹുൽ ആരോപിച്ചിരുന്നു.